സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്
സെൻസസ് ഡ്യൂട്ടിയിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റവും തടഞ്ഞു

തിരുവനന്തപുരം: സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 - 27 അധ്യയന വർഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെൻസസ് ചുമതലകൾക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റം മരവിച്ചു. സെൻസസ് ഡ്യൂട്ടിയിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റവും തടഞ്ഞു.
എന്നാൽ, സെൻസസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.
ഫെബ്രുവരി മാസം ആദ്യം ആരംഭിച്ചത് മെയ് മാസം അവസാനം പൂർത്തീകരിക്കുന്നതാണ് സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം പ്രക്രിയ . വളരെ വൈകിയാണ് ഇത്തവണ നടപടികൾ ആരംഭിച്ചത്. ഓൺലൈൻ വഴിയാണ് സ്ഥലംമാറ്റ നടപടികൾ പൂർത്തീകരിക്കുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പൊതു വിദ്യാഭ്യാസ വകുപ്പ്പുറത്തിറക്കിയത്. ജൂലൈയിൽ ആരംഭിക്കുന്ന സെൻസസ് ഡ്യൂട്ടിക്കയാണ് തീരുമാനമെന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു. സാധാരണ നിലയിൽ സ്കൂൾ അധ്യാപകർക്ക് പുറമേ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും സെൻസസിന്റെ ഭാഗമാണ്. എന്നാൽ കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഉൾപ്പെടെ സ്ഥലംമാറ്റം നടപ്പിലാക്കിയിരുന്നു. ഉത്തരവിറങ്ങിയതോടെ അധ്യാപകർക്ക് നിലവിലുള്ള സ്കൂളുകളിൽ തന്നെ തുടരേണ്ടി വരും
Adjust Story Font
16

