Quantcast

ഈങ്ങാപ്പുഴ കൊലപാതകം: യാസിർ കൃത്യം നടത്തിയത് സ്വബോധത്തോടെ, ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്

യാസിറിനെതിരായ ഷിബില നല്‍കിയ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തില്ലെന്ന് നാട്ടുകാര്‍

MediaOne Logo

Web Desk

  • Published:

    19 March 2025 9:24 AM IST

Eengapuzha murder,crime,kerala,ഈങ്ങാപ്പുഴ കൊലപാതകം,യാസിര്‍,ലഹരിക്കൊല
X

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യാസിർ കൊലപാതക സമയത്ത് ലഹരിഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.സ്വബോധത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭർത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭർത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്.

ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്ന് പ്രതി യാസിർ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്മാൻ അകറ്റിയെന്നും ഷിബില തൻ്റെ കൂടെ പോകുന്നതിനെ അബ്ദുറഹ്മാൻ എതിർത്തെന്നും യാസിർ പൊലീസിനോട് പറഞ്ഞു.പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

നാലു വർഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത് . എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസർ മർദിക്കുകയും ഷിബിലയുടെ സ്വർണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം, യാസിറിനെതിരായ ഷിബില നല്‍കിയ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.യാസർ ലഹരി ഉപയോഗിച്ചെന്നും ഉപദ്രവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷിബില ഫെബ്രുവരി 28 ന് നൽകിയിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സുനീർ മീഡിയവണിനോട് പറഞ്ഞു.

പ്രതി യാസർ ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തിയെന്ന് അയൽവാസിയും പഞ്ചായത്ത് മെമ്പറുമായ ഡെന്നി വർഗ്ഗീസ് പറഞ്ഞു. ഉച്ചയ്ക്ക് വന്ന് ഷിബിലയുടെ SSLC സർട്ടിഫിക്കറ്റ് യാസിർ കൈമാറി. വൈകീട്ട് വന്ന് സലാം പറഞ്ഞ് പിരിയാമെന്ന് പറഞ്ഞതായും ഡെന്നി പറയുന്നു.തുടര്‍ന്ന് ഏഴുമണിയോടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.


TAGS :

Next Story