വിമത നീക്കത്തിന് എൽദോസ് കുന്നപ്പിള്ളി; സ്വതന്ത്രനായി മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം
സീറ്റ് ലഭിക്കാത്തതിന്റെ പിന്നാലെ എൽദോസിന്റെ അനുയായികൾ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു

കൊച്ചി: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പെരുമ്പാവൂരിൽ വിമത നീക്കത്തിന് ഒരുങ്ങി കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ. സ്വതന്ത്രനായി മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി ഒഴിവായപ്പോൾ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടനാണ് നറുക്ക് വീണത്. സീറ്റ് ലഭിക്കാത്തതിന്റെ പിന്നാലെ എൽദോസിന്റെ അനുയായികൾ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
സീറ്റ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളിൽ ഇനി എന്ത് നീക്കമാണ് നടത്തുക എന്നതാണ് നിർണായകം. തീരുമാനം ഇന്നുതന്നെ അറിയിക്കുമെന്ന് കുന്നപ്പിള്ളിൽ മാധ്യമങ്ങളോട് പറഞ്ഞു. നാമനിർദേശപത്രിക വരെ തയാറാക്കി വച്ചിരുന്ന കുന്നപ്പിള്ളിൽ വിമത സ്ഥാനാർത്ഥിയാകും എന്ന സൂചനയുമുണ്ട്. അടുത്ത അനുയായികളും ആയി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം അറിയിക്കും.
വൈകാരികമായിട്ടായിരുന്നു കുന്നപ്പിള്ളിയുടെ പ്രതികരണം. യുഡിഎഫ് സ്ഥാനാർഥി മനോജ് മുത്തേടൻ കുന്നപ്പള്ളിയുടെ വീട്ടിലെത്തിയെങ്കിലും മുഖം നൽകാതെ നാടകീയമായ രംഗങ്ങൾക്കും സാക്ഷിയായി. മനോജ് മൂത്തേടനെതിരെ എൽദോസ് അനുയായികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം, പട്ടാമ്പിയിലും കോൺഗ്രസിനും വിമതൻ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി പട്ടാമ്പി മത്സരിക്കും. റിയാസ് മുക്കോളിയെ സ്ഥാനാർത്ഥിയാക്കത്തതിൽ പ്രതിഷേധിച്ചാണ് വിമത നീക്കം
Adjust Story Font
16

