'ഒരിക്കൽ കൂടി അവസരം നൽകുമെന്നാണ് പ്രതീക്ഷ, നേതൃത്വം കൈവിടില്ലെന്നാണ് വിശ്വാസം'; എൽദോസ് കുന്നിപ്പിള്ളിൽ
മത്സരിക്കാൻ യോഗ്യതയുണ്ടെന്നും മണ്ഡലത്തിലെ ഏഴ് പഞ്ചായത്ത് പ്രസിഡൻ്റുമാരും നഗരസഭാ ചെയർപേഴ്സണും തനിക്കൊപ്പമുണ്ടെന്നും എൽദോസ് പറഞ്ഞു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരിക്കൽ കൂടി അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എൽദോസ് കുന്നിപ്പിള്ളിൽ. സീറ്റില്ലെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് എൽദോസ് കുന്നിപ്പിള്ളിൽ മാധ്യമങ്ങളെ കണ്ട് തന്‍റെ നിലപാട് വിശദീകരിച്ചത്. നേതൃത്വം കൈവിടില്ലെന്നാണ് വിശ്വാസമെന്നും പാർട്ടി സീറ്റ് തന്നാൽ 15,000 വോട്ടിന് ജയിക്കുമെന്നും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ അയോഗ്യത എന്താണ് എന്ന് പാർട്ടി പരിശോധിക്കണം.കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലും നേതൃത്വത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷം പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു.എല്ലാ പാർട്ടി പ്രവർത്തകരുടെ പിന്തുണയും സഭയുടെ പിന്തുണയും എനിക്കുണ്ട്.മണ്ഡലത്തിലെ ഏഴ് പഞ്ചായത്ത് പ്രസിഡൻ്റുമാരും നഗരസഭാ ചെയർപേഴ്സണും തനിക്കൊപ്പമുണ്ട്. സഭയുടെ പിന്തുണ ഉള്ളതുകൊണ്ടാണ് കഴിഞ്ഞ രണ്ടുതവണയും മത്സരിച്ചത്'. എൽദോസ് കുന്നിപ്പിള്ളിൽ വ്യക്തമാക്കി.
എല്‍ദോസിന് പകരം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവരെ പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികപീഡനക്കേസ് ഈ മാസം 26-ാം തീയതി കോടതി പരിഗണിക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് നീക്കം. പ്രവര്‍ത്തകരും നേതാക്കളും പൂര്‍ണമായും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കാനിരിക്കെ എല്‍ദോസിനെതിരായ കേസിലെ വിധി എന്തുതന്നെയായാലും പ്രചാരണത്തെ ബാധിക്കുമെന്ന കണക്കുക്കൂട്ടലിലാണ് നേതൃത്വം.
നേരത്തെ കൊച്ചിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഷിയാസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഇരു സഭകളുടെയും പിന്‍ബലമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നതാകും നല്ലതെന്ന് ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ അഭിപ്രായപെട്ടിരുന്നു.
Adjust Story Font
16

