തെരഞ്ഞെടുപ്പ് അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; 83 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രതീക്ഷ
സംസ്ഥാനത്ത് ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ട് കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബൂത്ത് തലത്തിൽ നിന്ന് ജില്ലാ കമ്മിറ്റികൾ ശേഖരിച്ച് നൽകിയ വിശദമായ കണക്കുകളാണ് യോഗം പ്രധാനമായും വിശകലനം ചെയ്യുന്നത്. ഓരോ മണ്ഡലത്തിലെയും പാർട്ടി വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലുമുണ്ടായ മാറ്റങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും.
ലഭിക്കുമെന്ന് പൂർണ ഉറപ്പുള്ള വോട്ടുകൾ മാത്രം അടിസ്ഥാനമാക്കി കണക്കെടുക്കാനായിരുന്നു പാർട്ടി ജില്ലാ ഘടകങ്ങൾക്ക് നേരത്തെ നൽകിയിരുന്ന നിർദേശം. വോട്ടിങ് ശതമാനത്തിലുണ്ടായ മാറ്റവും സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തവും മുന്നണിക്ക് അനുകൂലമാകുമോ എന്ന് പരിശോധിക്കും. അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഒഴിവാക്കി യാഥാർഥ്യബോധത്തോടെയുള്ള റിപ്പോർട്ടാണ് ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരുന്നത്.
പാർട്ടി വിട്ട ജി. സുധാകരൻ മത്സരിച്ച അമ്പലപ്പുഴ, ടി.കെ. ഗോവിന്ദൻ മത്സരിച്ച തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ സാഹചര്യം പാർട്ടി പ്രത്യേകം വിലയിരുത്തും. ഇവിടങ്ങളിൽ വ്യക്തിപ്രഭാവം വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്നും പരിശോധിക്കും. കൂടാതെ, സംസ്ഥാനത്ത് ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ പ്രാഥമികമായ വിലയിരുത്തൽ. സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. 75 മുതൽ 83 സീറ്റുകൾ വരെ നേടി എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലവിലെ പ്രതീക്ഷ.
Adjust Story Font
16

