'ഇൻഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാൻ പണ്ടേ പറഞ്ഞു, ഇപ്പോ ബോധ്യമായില്ലേ?' മീഡിയവൺ വോട്ടുപാതയിൽ ഇ.പി ജയരാജൻ
''ഇപ്പോഴെങ്കിലും മനസിലായെങ്കിൽ വളരെ സന്തോഷം, ഉത്തരവദിത്തത്തോടെ പ്രവർത്തിക്കേണ്ടതാണ് വിമാന കമ്പനികള്‍''

കണ്ണൂര്‍: ഇൻഡിഗോ എയർലൈൻസിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ കേരളം ഓർക്കുന്നത് സിപിഎം നേതാവ് ഇ.പി ജയരാജന്റെ പഴയ വാക്കുകളാണ്.
ഇൻഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നായിരുന്നു അന്ന് ഇ.പി പറഞ്ഞത്.
താൻ അന്ന് പറഞ്ഞത് ഇപ്പൊ ജനങ്ങൾക്ക് ബോധ്യമായല്ലോയെന്നാണ് ഇ.പി യുടെ പുതിയ പ്രതികരണം. മീഡിയവൺ വോട്ടുപാതയിലാണ് ഇ.പി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴെങ്കിലും മനസിലായെങ്കിൽ വളരെ സന്തോഷം, ഇങ്ങനെയാവരുതെന്നും ഉത്തരവദിത്തത്തോടെ പ്രവർത്തിക്കേണ്ടതാണ് വിമാന സർവീസുകളെന്നും. അത് അന്തസ് ഉയർത്തിപ്പിടിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
'എന്റെ അനുഭവങ്ങളാണ് എന്നെ പറയിപ്പിച്ചത്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ച പ്രതികളെ പ്രതിരോധിച്ചതിന് ഇൻഡിഗോ കമ്പനി എനിക്ക് അവാർഡ് തരണം. പകരം അവര് ചെയ്തത് അക്രമിക്കാൻ പോയവന് ചെറിയ ശിക്ഷയും എനിക്ക് വലിയ ശിക്ഷയുമാണ് നല്‍കിയത്. എന്നെ വലിയ കുറ്റവാളിയുമാക്കി. ഡൽഹിയിലുള്ള കോൺഗ്രസിന്റെ എംപിമാരും ഇൻഡിഗോ വിമാനക്കമ്പനിയുമായും കേന്ദ്രസർക്കാരുമായുമൊക്കെ ചേര്‍ന്ന് ചെയ്തതാണ്''- ഇ.പി ജയരാജൻ പറഞ്ഞു.
പിന്നീട് ഇൻഡിഗോ വിമാനത്തിൽ കയറിയത് പ്രത്യേക സാഹചര്യത്തിലാണ്. സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം കാണാനായിരുന്നു, അന്ന് വേറെ മാര്‍ഗങ്ങളില്ലായിരുന്നു'- ഇ.പി കൂട്ടിച്ചേര്‍ത്തു.
Watch Video Report
Adjust Story Font
16

