ഇ.പി ജയരാജന്റെ ആത്മകഥ; കണ്ണൂർ സിപിഎമ്മിൽ അതൃപ്തി
സംസ്ഥാന സമിതി യോഗത്തിലെ പരാമർശം പുസ്തകമായി പ്രസിദ്ധീകരിച്ചതിലും സിപിഎമ്മിനകത്ത് അതൃപ്തിയുണ്ട്

കണ്ണൂർ: ഇ.പി.ജയരാജന്റെ ആത്മകഥയിൽ കണ്ണൂർ സിപിഎമ്മിൽ അതൃപ്തി പുകയുന്നു. വൈദേകം വിഷയത്തിലൂടെ ഉന്നമിട്ടത് എം.വി ഗോവിന്ദനെയെന്ന് ആക്ഷേപം. ആരോപണം ഉന്നയിച്ച ഇ.പി ജയരാജനെ ഒഴിവാക്കിയെന്നും ആരോപണം. സംസ്ഥാന സമിതി യോഗത്തിലെ പരാമർശം പുസ്തകമായി പ്രസിദ്ധീകരിച്ചതിലും അതൃപ്തി.
ഇന്നലെ വൈകീട്ടാണ് ഇതാണ് എന്റെ ജീവിതം എന്ന പേരിൽ ഇ.പിയുടെ ആത്മകഥ പുറത്തിറങ്ങിയത്. പുസ്തകം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ സിപിഎമ്മിൽ ഒരു വിഭാഗം അതൃപ്തി പരസ്യമാക്കുകയായിരുന്നു. ഇ.പി ജയരാജന്റെ മകന്റെ പേരിലുള്ള വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചില പരാമർശങ്ങളിലൂടെ പാർട്ടി തന്നെ ഒറ്റുകൊടുത്തെന്ന തരത്തിലുള്ള ആക്ഷേപമാണ് ഇ.പി ജയരാജന്റെ പുസ്തകത്തിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ചാണ് കണ്ണൂർ സിപിഎമ്മിനകത്ത് വലിയ അതൃപ്തി പരസ്യമായിരിക്കുന്നത്.
വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമായും ആക്ഷേപം ഉന്നയിച്ചിരുന്നത് പി. ജയരാജനായിരുന്നു. വിഷയം വലിയ വിവാദമായതോടെ കൃത്യമായ വിശദീകരണം നൽകേണ്ടിയിരുന്ന പാർട്ടി തന്നെ കയ്യൊഴിഞ്ഞുവെന്നാണ് ഇ.പി തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ഈ ആക്ഷേപം പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനെ ഉന്നമിട്ടുകൊണ്ടുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് സിപിഎമ്മിനകത്ത് വലിയ അസ്വസ്ഥകൾക്ക് തുടക്കമായത്.
വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തിലാണ് വിമർശനം. ആത്മകഥയുടെ 169-ാം പേജിൽ ഇങ്ങനെ പറയുന്നു-
' അതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാർത്ത ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചത് എന്നും അറിഞ്ഞിരുന്നില്ല. വാർത്ത ദിവസങ്ങളോളം തുടർന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല.
സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണസ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്നു മാത്രമാണ് സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഉന്നയിച്ചതെന്ന് പി.ജയരാജൻ വ്യക്തമാക്കി. എന്നാൽ വിവാദം ഉയർന്ന സമയം ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ എനിക്കെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു. ആദ്യ യോഗത്തിൽ പി.ജയരാജൻ ഉന്നയിച്ച വിഷയം പ്രചരിപ്പിക്കുകയായിരുന്നു ചിലർ' എന്നും ആത്മഥയിൽ പറയുന്നു.
Adjust Story Font
16

