Quantcast

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Nov 2023 10:06 AM GMT

Fake Identity Card Controversy, Chief Electoral Officer,  Youth Congress, latest malayalam news, വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം, ചീഫ് ഇലക്ടറൽ ഓഫീസർ, യൂത്ത് കോൺഗ്രസ്, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനേയും വിവരം അറിയിച്ചിട്ടുണ്ട്.

'രണ്ട് രാഷ്ട്രീയ പാർട്ടികള്‍ പരാതി നൽകിയിരുന്നു. കൂടാതെ ചില പത്രങ്ങളിലും വാർത്ത വന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്രത്തിൽ വന്ന ചിത്രങ്ങളിൽ കാണുന്ന തിരിച്ചറിയൽ കാർഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഐ.ഡി കാർഡുമായി സാമ്യമുള്ളതാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണ്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടനടി അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ തിരിച്ചറിയൽ കാർഡിനോട് സമാനമായ ഒരു കാർഡ് ഉണ്ടാക്കിയാൽ അതിന് വലിയ പ്രാധാന്യം ഉണ്ടാകില്ല. കാരണം തെരഞ്ഞെടുപ്പ് പട്ടികയിൽ അതേ കാർഡ് ഉണ്ടായിരിക്കണം. എന്നാൽ കേരളത്തിലെ നൂറ് ശതമാനം ആളുകള്‍ക്കും നിലവിൽ തിരിച്ചറിയൽ കാർഡ് ഉണ്ട്. പത്രത്തിൽ കണ്ട ചിത്രത്തിലെ തിരിച്ചറിയൽ കാർഡിലെ നമ്പർ വ്യത്യസ്തമാണ്. അങ്ങനെയൊരു ഐ.ഡി കാർഡ് നമ്പർ ഇല്ല. അതിനർത്ഥം ഇത് മുഴുവനായും വ്യാജമാണ്. ശ്രദ്ധയിൽപ്പെട്ട ഉടനെ യൂത്ത് കോൺഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്'- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.


യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞടുപ്പ് കമ്മിഷന്റെ വ്യാജ ഐഡിക്കാർഡുകൾ ഉണ്ടാക്കിയെന്നാണ് പരാതി ഉയർന്നത്. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐഡി കാർഡ് ഉണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

യൂത്ത് കോൺഗ്രസിന്റേത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ക്രിമിനൽ കുറ്റമാണെന്നും ഡിജിപിക്ക് പരാതി നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമടക്കമാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പരാതി നൽകിയിരിക്കുന്നതെന്നും പരാതി ലഭിച്ച് ദിവസങ്ങളായിട്ടും നേതൃത്വം പൊലീസിലറിയിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


വ്യാജ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ആപ്പ് തയ്യാറാക്കാനും മറ്റുമായി 22 കോടിയിലധികം ചെലവഴിച്ചുവെന്നും ഇതെവിടെ നിന്ന് സമാഹരിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

TAGS :

Next Story