പാലക്കാടൻ മട്ട കഴിക്കണമെങ്കിൽ ദുബായിൽ പോകേണ്ടി വരും, തമിഴ്‌നാട്ടിൽ നിന്നുള്ള റേഷനരി ഇവിടെ കിട്ടും; മില്ലുടമകൾക്കെതിരെ ഗുരുതര ആരോപണവുമായി കർഷകർ
സപ്ലൈകോ വഴി റേഷൻ കടകളിൽ എത്തിക്കേണ്ട അരി മില്ലുടമകൾ വിദേശത്തക്ക് കയറ്റി അയയ്ക്കുന്നതായി കർഷകർ

പാലക്കാട്: മില്ലുടമകൾ കർഷകരിൽ നിന്നും ശേഖരിക്കുന്ന നെല്ല് അരിയാക്കി വിദേശത്തക്ക് കയറ്റി അയയ്ക്കുന്നതായി കർഷകർ. സപ്ലൈകോ വഴി റേഷൻ കടകളിൽ എത്തിക്കേണ്ട അരിയാണ് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞവിലക്ക് ലഭിക്കുന്ന അരിയാണ് സപ്ലൈകോയ്ക്ക് നൽകുന്നതെന്നും കർഷകർ ആരോപിക്കുന്നു.
കർഷകരിൽ നിന്നും സപ്ലൈകോയാണ് നെല്ലു സംഭരിക്കേണ്ടത്. നെല്ല് അരിയാക്കിമാറ്റാൻ ഉള്ള സംവിധാനം സപ്ലൈകോക്ക് ഇല്ലാത്തതിനാലാണ് സ്വകാര്യ റൈസ് മില്ലുകളെ ആശ്രയിക്കേണ്ടി വരുന്നത്. മില്ലുടമകൾ കർഷകരിൽ നിന്നും ശേഖരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോക്ക് കൈമാറണം. ഈ അരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ടത്. പാലക്കാടൻ മട്ട ഉൾപ്പെടെ ഉള്ള മികച്ചയിനം അരി സ്വന്തം ബ്രാന്റിൽ വിദേശത്തേക്ക് കയറ്റി അയച്ച് സപ്ലൈകോക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലക്ക് ലഭിക്കുന്ന അരി നൽകുകയാണ് ഭൂരിഭാഗം മില്ലുകളും ചെയ്യുന്നതെന്നാണ് കർഷകർ പറയുന്നത്.
നെല്ല് അരിയാക്കിമാറ്റാൻ ഒരു കിന്റലിന് 212 രൂപ നിരക്കിൽ സർക്കാർ മില്ലുടമകൾക്ക് നൽകും. 100 കിലോ നെല്ല് നൽകിയാൽ 68 കിലോ അരി തിരികെ നൽകണമെന്നാണ് കേന്ദ്രസർക്കാർ മാനദണ്ഡം. 64.5 കിലോ മാത്രമെ തിരികെ സപ്ലൈകോക്ക് നൽകുവെന്നാണ് മില്ലുകൾ പറയുന്നത്. നെല്ല് അരിയാക്കുന്ന ഫീസ് കൂടാതെ കൂടുതൽ അരി എടുക്കനാണ് മില്ലുടമകളുടെ നീക്കമെന്ന വിമർശനവും ഉയരുന്നുണ്ട്. നെല്ലിൽ നിന്നും ലഭിക്കുന്ന പൊടിയരി, തവിട് അടക്കമുള്ള മറ്റ് ഉള്ള ഉൽപന്നങ്ങൾ മില്ലുകൾക്ക് എടുക്കാം. തവിടിൽ നിന്നും എണ്ണ ഉൽപാദിപ്പിക്കാനും കഴിയും. സർക്കാർ, സഹകരണ മേഖലയിലെ ഭൂരിഭാഗം അരിമില്ലുകളും അടഞ്ഞ് കിടക്കുന്നതാണ് സ്വകാര്യമില്ലുകളുടെ സമ്മർദം ശക്തിപെടാൻ കാരണം.
Adjust Story Font
16

