മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണം: ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല, ഹോട്ടലില്‍ വീണ്ടും പരിശോധന
പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചെന്ന് പൊലീസിന് സംശയമുണ്ട്.

കൊച്ചിയിൽ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വീണ്ടും പൊലീസ് പരിശോധന. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ഇനിയും പൊലീസിന് ലഭിച്ചില്ല. പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്‌കിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചെന്ന് പൊലീസിന് സംശയമുണ്ട്.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലാണ് പരിശോധന. കേസിൽ പിടിയിലായ ഡ്രൈവർ അപകട സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കും. കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അപകടത്തിൽപ്പെട്ട വാഹനം ഹോട്ടലിൽ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാർട്ടി നടന്ന ഹാളിലെയും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്മാന് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
Adjust Story Font
16

