'ടി.പിയുടെ മുഖം തുന്നിച്ചേർത്തത് ഒന്നര മണിക്കൂർ കൊണ്ട്, മീൻ വരയുന്നതിനേക്കാൾ ഭയാനകമായിരുന്നു മുറിവുകള്‍'; റിട്ട. മോര്‍ച്ചറി ജീവനക്കാരന്‍
കൈകൊണ്ട് തടുത്ത ഒരു വെട്ടൊഴിച്ചാൽ ബാക്കിയെല്ലാം മുഖത്തായിരുന്നെന്നും വിൽഫ്രഡ് രാജ് പറയുന്നു

കോഴിക്കോട്: കേരള മനസാക്ഷിയെ നടുക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി ചന്ദ്രശേഖരൻ വധക്കേസ്. കൊലപാതകത്തിന് ശേഷം ടി.പി ചന്ദ്രശേഖരന്‍റെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വികൃതമായിരുന്നെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട. മോർച്ചറി ജീവനക്കാരനായിരുന്ന വിൽഫ്രഡ് രാജ് പറയുന്നു. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ടി.പിയുടെ മുഖം തുന്നിച്ചേര്‍ത്തെന്നും വില്‍ഫ്രഡ് പറയുന്നു.
'ടി.പിയുടെ ശരീരത്തിൽ 51 വെട്ടുകളല്ല, മറിച്ച് 51 മുറിവുകളാണുണ്ടായിരുന്നത്. കൈകൊണ്ട് തടുത്ത ഒരു വെട്ടൊഴിച്ചാൽ ബാക്കിയെല്ലാം മുഖത്തായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ശരീരത്തില്‍ മറ്റെവിടെയും കാര്യമായ മുറിവില്ലായിരുന്നു. ഇത്രവര്‍ഷം കഴിഞ്ഞിട്ടും കൈകൊണ്ട് തടുത്ത ആ മുറിവ് എന്റെ മനസിൽ നിന്ന് ഇപ്പോഴും മായ്ഞ്ഞിട്ടില്ല. മീൻ വരയുന്നത് പോലെ അത്രമേൽ ഭയാനകമായിരുന്നു ആ മുറിവുകൾ. ഞാൻ മനസ്സിലാക്കിയിടത്തോളം മുഖം വികൃതമാക്കുക എന്നത് തന്നെയാണ് കൊലയാളികളുടെ ലക്ഷ്യം..' വിൽഫ്രഡ് രാജ് ഓര്‍ത്തെടുക്കുന്നു.
'വേറെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ടി.പിയുടെ കേസ് വരുന്നത്. എന്‍റെ ജോലി അല്ലെന്ന് പറഞ്ഞ് അന്ന് എനിക്ക് ഒഴിഞ്ഞുമാറാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ മുഖം ഭംഗിയാക്കണം എന്ന് മാത്രമായിരുന്നു മനസിലുണ്ടായിരുന്നു. അറ്റന്‍ഡറോട് തല തുന്നിക്കോളാന്‍ പറഞ്ഞു. പക്ഷേ തല തുന്നിയതിനേക്കാള്‍ മുഖത്തായിരുന്നു കൂടുതല്‍ തുന്നലുണ്ടായിരുന്നത്. ചുണ്ടുകളിൽ നിന്നാണ് തുന്നിത്തുടങ്ങിയത്. ഓരോ ഭാഗവും കൃത്യമായി ഒപ്പിച്ചു വെച്ചില്ലെങ്കിൽ മുഖം കൂടുതൽ വികൃതമാകുമെന്നതിനാൽ അതീവ ജാഗ്രതയോടെയാണ് തുന്നിയത്. നേര്‍ത്ത മുറിവുകളായിരുന്നു മുഖത്തുണ്ടായിരുന്നത്'- വിൽഫ്രഡ് രാജ് പറഞ്ഞു.
'മാതൃഭൂമി'യുമായി നടത്തിയ അഭിമുഖത്തിലാണ് വിൽഫ്രഡ് രാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ 7000-ത്തിലധികം മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുന്നിക്കെട്ടിയ വ്യക്തിയാണ് വിൽഫ്രഡ് രാജ്. 'മോര്‍ച്ചറിയിലെ മേക്കപ്പ് മാന്‍' എന്ന വിളിപ്പേരുള്ള വില്‍ഫ്രഡ് രാജ് കോഴിക്കോട് സ്വദേശിയാണ്.
Adjust Story Font
16

