ആഭിചാരവും മന്ത്രവാദവും നിയമം മൂലം തടയാൻ സർക്കാർ ആർജവം കാണിക്കണം: ഐഎസ്എം
'മനുഷ്യന്റെ സമ്പത്തിനും ജീവനും ഭീഷണിയാകുന്ന എല്ലാതരം ചൂഷണങ്ങളെയും ശക്തമായി നേരിടാൻ സർക്കാർ തയ്യാറാകണം'

കോഴിക്കോട്: ആഭിചാരവും മന്ത്രവാദവും നിയമം മൂലം തടയാൻ സംസ്ഥാന സർക്കാർ ആർജവം കാണിക്കണമെന്ന് ഐഎസ്എം ഉത്തരമേഖലാ നേതൃപരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. പരിഷ്കരണവാദികളെന്ന് അവകാശപ്പെടുന്നവർ പോലും ആഭിചാരത്തിന്റെ ഫലസിദ്ധിയെ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും വിശ്വാസികളായ നിരവധി പേരെയാണ് ഇതിലൂടെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ക്യാമ്പ് പ്രതികരിച്ചു.
അന്ധവിശ്വാസത്തിന്റെ മറവിലുള്ള സാമ്പത്തിക - ശാരീരിക ചൂഷണങ്ങളെ നിയമം മൂലം നിരോധിക്കാൻ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ തയ്യാറായിട്ടുണ്ട്. സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന കേരളം അന്ധവിശ്വാസ പ്രചാരകരുടെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കുന്നത് ലജ്ജാകരമാണ്. മനുഷ്യന്റെ സമ്പത്തിനും ജീവനും ഭീഷണിയാകുന്ന എല്ലാതരം ചൂഷണങ്ങളെയും ശക്തമായി നേരിടാൻ സർക്കാർ തയ്യാറാകണമെന്ന് നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു.
ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് ഡോ.അൻവർ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാബിഖ് മാഞ്ഞാലി അധ്യക്ഷത വഹിച്ചു. സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റെർ നാഷണൽ കമ്മറ്റി സെക്രട്ടറി ജരീർ വേങ്ങര,ഐ.എസ്.എം ജന. സെക്രട്ടറി ഹാസിൽ മുട്ടിൽ,അദീബ് പൂനൂർ,ഡോ. മുബശിർ പാലത്ത്,റിഹാസ് പുലാമന്തോൾ,ഡോ.റജുൽ ഷാനിസ്, മുഹ്സിൻ തൃപ്പനച്ചി, നസീം മടവൂർ, ഡോ.ശബീർ ആലുക്കൽ, ഹാരിസ് ടി.കെ.എൻ, അബ്ദുൽ ഖയ്യൂം പി.സി, ഷാനവാസ് ചാലിയം, ഫാദിൽ റഹ്മാൻ പന്നിയങ്കര എന്നിവർ സംസാരിച്ചു.
Adjust Story Font
16

