Quantcast

ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്ക്ക് നിർത്തണം - സി.പി.ഐ മുഖപത്രം

ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണ പ്രക്രിയയിലും പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-18 04:05:03.0

Published:

18 Feb 2022 2:14 AM GMT

ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്ക്ക് നിർത്തണം - സി.പി.ഐ മുഖപത്രം
X

ഗവർണർക്കെതിരെ സിപിഐ മുഖപത്രം. ഗവർണറുടെ ഇന്നലത്തെ നടപടി ഭരണഘടന വിരുദ്ധമാണ്.നിഷേധാത്മക നിലപാട് ആണ് ഗവർണർ സ്വീകരിച്ചതെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണ പ്രക്രിയയിലും പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു. ശക്തമായ കേന്ദ്രത്തിന്റെ പേരിൽ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങൾക്കുള്ള ആയുധമായി മാറുകയാണ് ഗവർണർ പദവിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ജനയുഗത്തിന്റെ മുഖപ്രസംഗം

ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്ക്ക് നിർത്തണം

ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണ പ്രക്രിയയിലും പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നല്കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോഡി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു. ശക്തമായ കേന്ദ്രത്തിന്റെ പേരിൽ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങൾക്കുള്ള ആയുധമായി മാറുകയാണ് ഗവർണർ പദവി. ഗവർണർമാരുടെ അത്തരം ഇടപെടലുകൾ സംസ്ഥാന സർക്കാരുകളുടെയും നിയമസഭകളുടെയും പ്രവർത്തനത്തിനു ഭീഷണിയും വിഘാതവുമായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് നിയമസഭ സമ്മേളിക്കാനിരിക്കെ സംസ്ഥാന സർക്കാർ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടി അത്തരത്തിൽ ഭരണഘടനാ വിരുദ്ധവും നിഷേധാത്മകവുമായ നടപടി പരമ്പരകളിൽ ഏറ്റവും പുതിയതു മാത്രമാണ്.

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ കേരളത്തിന്റെ നിലപാട് കേവലം നിയമസഭയുടേതു മാത്രമായിരുന്നില്ല. അത് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പൊതു വികാരത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. അതിനെതിരെ ഗവർണർ സ്വീകരിച്ച സമീപനം പിന്നീട് തിരുത്തേണ്ടിവന്നുവെങ്കിലും അത്യന്തം പരിഹാസ്യവും ഭരണഘടനാ ധാർമ്മികതയ്ക്ക് നിരക്കാത്തതും ആയിരുന്നു. ഇന്ന് അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള ഗവർണറുടെ എതിർപ്പ് അതിന്റെ ഉള്ളടക്കത്തോട് ഉള്ളതല്ലെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിർപ്പാണ് ഗവർണർ, പിന്നീട് പിൻവലിച്ചെങ്കിലും, പ്രകടിപ്പിച്ചത്.

കേരളാ ഗവർണറുടെ നടപടികൾ ഒറ്റപ്പെട്ടതല്ലെന്നും അത് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ അവലംബിക്കുന്ന പൊതു സമീപനം ആണെന്നും ഇതിനോടകം വ്യക്തമാണ്. ഗവർണർ എന്നതിനെക്കാൾ ഉപരി ബിജെപിയുടെയും സംഘ്പരിവാർ ആശയസംഹിതയുടെയും ഏജന്റായാണ് പശ്ചിമബംഗാൾ ഗവർണർ പ്രവർത്തിച്ചു വരുന്നത്. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് വിലക്കിക്കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് ഭരണഘടനയുടെയും പാർലമെന്ററി കീഴ്വഴക്കങ്ങളുടെയും ലംഘനം മാത്രമല്ല. അത് എല്ലാ അർത്ഥത്തിലും സംസ്ഥാന സർക്കാരിനോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. തമിഴ്നാട് സർക്കാർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് എതിരായി പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ചട്ടകമായി ഗവർണർ പ്രവർത്തിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ്. തെരഞ്ഞെടുക്കപ്പെട്ട ഡൽഹി ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ നിയോഗിക്കപ്പെട്ടവരാണ് മോഡി ഭരണകൂടം അവരോധിക്കുന്ന ലഫ്റ്റനന്റ് ഗവർണർമാർ. സുപ്രീം കോടതി വിധികളെപ്പോലും കാറ്റിൽപറത്തിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവർണറുടെ ചെയ്തികൾ. തെലങ്കാനയിലും ചത്തീസ്ഗഢിലും പഞ്ചാബിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗവർണർമാർ മികച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ഉറപ്പുവരുത്തുന്നതിനു പകരം സംസ്ഥാനങ്ങളിലെ ഭരണനിർവഹണത്തിലും നയപരിപാടികളിലും പ്രതിബന്ധം സൃഷ്ടിക്കുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും തകർക്കുന്നതിനുള്ള ജനാധിപത്യ വിരുദ്ധ പ്രവർത്തനമായി മാറിയിരിക്കുന്നു.

പ്രതിപക്ഷ ഗവണ്മെന്റുകൾ നിലവിലുള്ള സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്ര സർവാധിപത്യം സ്ഥാപിക്കാനുള്ള ഗവർണർമാരുടെ സാഹസിക ശ്രമങ്ങൾ ഭരണഘടനയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ്. ഗവർണർ പദവി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഹീനശ്രമങ്ങൾ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകൾ ഒറ്റക്കെട്ടായി എതിർത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകർച്ചയായിരിക്കും ഫലം.

div style="position:relative;padding-bottom:56.25%;height:0;overflow:hidden;">

TAGS :

Next Story