Quantcast

ബഫർസോൺ: കുടിയേറ്റക്കാരെ സർക്കാർ കൈയേറ്റക്കാരായി ചിത്രീകരിച്ചെന്ന് പ്രതിപക്ഷം

സുപ്രിംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹരജി കർഷകരുടെ തലയിൽ ഇടിത്തീയാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    1 Sep 2022 6:42 AM GMT

ബഫർസോൺ: കുടിയേറ്റക്കാരെ സർക്കാർ കൈയേറ്റക്കാരായി ചിത്രീകരിച്ചെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: ബഫർസോൺ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹരജിയിൽ കുടിയേറ്റക്കാരെ കൈയേറ്റക്കാരായി ചിത്രീകരിച്ചെന്ന് പ്രതിപക്ഷം. സർക്കാരിന്റേത് പരിസ്ഥിതി അഭയാർഥികളെ സൃഷ്ടിക്കുന്ന സമീപനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മാത്യു കുഴൽനാടൻ എം.എൽ.എയാണ് സർ‍ക്കാരിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിച്ച ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹരജിക്കെതിരെയാണ് പ്രതിപക്ഷ വിമർശനം.

2019ലെ ഉത്തരവ് റദ്ദാക്കാതെ സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത് സുപ്രിംകോടതിയിൽ തിരിച്ചടിക്ക് ഇടയാക്കും എന്ന വാദത്തിലുറച്ചുനിന്നാണ് പ്രതിപക്ഷം നിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വനഭൂമി കൈയേറിയവർക്ക് പട്ടയം നൽകേണ്ട സ്ഥിതിയിലേക്ക് സർക്കാർ എത്തിയെന്ന് പുനഃപരിശോധനാ ഹരജിയിൽ പറയുന്നുണ്ടെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഇത് കുടിയേറ്റക്കാരെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

ജനവാസ മേഖലയെ മുഴുവനായി ബഫർസോണിൽ നിന്ന് ഒഴിവാക്കാനുള്ള അവസരം ഒന്നാം പിണറായി സർക്കാർ ഇല്ലാതാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ തീരുമാനം അംഗീകരിക്കാൻ എൽ.ഡി.എഫ് സർക്കാരിന് ദുരഭിമാനമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കവെ മാത്യു കുഴൽനാടൻ വിമർശിച്ചു. സുപ്രിംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹരജി കർഷകരുടെ തലയിൽ ഇടിത്തീയാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ കുടിയേറ്റക്കാർക്ക് പട്ടയം നൽകിയ നടപടി കോടതിയെ ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അവരെ കൈയേക്കാരായി ചിത്രീകരിച്ചിട്ടില്ലെന്നും നിയമമന്ത്രി പി രാജീവ് മറുപടി നൽകി. കുടിയേറ്റക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാടെന്നും പ്രതിപക്ഷം വിവരങ്ങൾ വളച്ചൊടിച്ചെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

റിമോർട്ട് സെൻസിങ് സർവെ പൂർത്തിയാക്കുകയും പുനഃപരിശോധന ഹരജി നൽകുകയും ചെയ്ത ഏക സംസ്ഥാനം കേരളമാണെന്നും നിയമ മന്ത്രി വിശദീകരിച്ചു. എന്നാൽ, സർക്കാർ പരിസ്ഥിതി അഭയാർഥികളെ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നൽകിയ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ വിട്ടിറങ്ങി.

TAGS :

Next Story