ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാനക്കമ്പനികൾ
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാല്‍ തീർഥാടകർക്കും അധിക തുക നല്‍കേണ്ടി വരും.

കോഴിക്കോട്: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടതോടെ ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും. 250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനക്കമ്പനികളുടെ ആവശ്യം.
യുദ്ധ സാഹചര്യവും വിമാന ഇന്ധന വില വർധനയും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാന്‍ നിർബന്ധിതരാക്കി എന്നാണ് വിമാനക്കമ്പനികള്‍ പറയുന്നത്. ഒരാള്‍ക്ക് 250 ഡോളറെങ്കിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നാണ് വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നത്. വർധനയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ഹജ്ജ് കാര്യമന്ത്രാലയമാണ്. അതില്‍ തീരുമാനമായാല്‍ വർധിപ്പിക്കുന്ന തുക എല്ലാ തീർഥാടകർക്കും അടക്കേണ്ടിവരും. ഒരാള്‍ക്ക് 25000 രൂപയുടെ അധിക ചിലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വെടിനിർത്തല്‍ തുടർന്നാല്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. അതേസമയം, നിരക്ക് വർധന ഹജ്ജ് യാത്രാ ഷെഡ്യൂളിനെ ബാധിക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. നാളെ പുലർച്ചെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മുംബൈയില്‍ നിന്ന് പുറപ്പെടും. ഈമാസം 30 നാണ് കേരളത്തില്‍ നിന്നുള്ള യാത്ര ആരംഭിക്കുക.
ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ സർക്കാർ -സ്വകാര്യ മേഖലയിലെ ഹജ്ജ് തീർഥാടകർക്ക് അധികഭാരമുണ്ടാകും. അതേസമയം, നിരക്ക് വർധനയില്‍ മന്ത്രിതല തീരുമാനമുണ്ടാകുമെന്നും ഹജ്ജ് യാത്രയെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16

