സംസ്ഥാനത്ത് കനത്ത പോളിങ്; സമയം കഴിഞ്ഞിട്ടും ബൂത്തുകളിൽ നീണ്ട ക്യൂ
വൈകീട്ട് ഏഴിന് വന്ന പ്രാഥമിക കണക്കു പ്രകാരം 77.45 ശതമാനമാണ് പോളിങ്

തിരുവനന്തപുരം: മാസങ്ങളുടെ തയ്യാറെടുപ്പും ആഴ്ചകൾ നീണ്ട പ്രചാരണത്തിനും ശേഷം കേരളം വിധിയെഴുതി. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് ആറുമണിക്ക് ശേഷവും നീണ്ട നിരയുള്ള നിരവധി ബൂത്തുകളുണ്ട്. പോളിങ് ശതമാനം 80 പിന്നിടും. വൈകീട്ട് ഏഴിന് വന്ന പ്രാഥമിക കണക്കു പ്രകകാരം 77.45 ശതമാനമാണ് പോളിങ്.
എസ്‌ഐആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പോളിങ് 90 ശതമാനം കടന്നേക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞത്. ഏഴുമണിയിലെ കണക്കുപ്രകാരം 80 ശതമാനം പോളിങ് കടന്ന 28 മണ്ഡലങ്ങളുണ്ട്. കനത്ത ചൂടിലും പോളിങ് ബൂത്തിലേക്ക് വോട്ടർമാർ ഒഴുകിയെത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
പോളിങ് സമയത്തെ തർക്കം പലയിടത്തും സംഘർഷത്തിലേക്ക് വഴിമാറി. കുറ്റ്യാടി, നാദാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ തർക്കം നേരിയ സംഘർഷത്തിന് കാരണമായി. പലയിടത്തും കള്ളവോട്ട് ആരോപണങ്ങളും ഉയർന്നു. പലരും ടെണ്ടർ വോട്ട് ചെയ്യുകയായിരുന്നു. തൃശൂരിൽ കൈ വിരലിന് പരിക്കേറ്റ് ബാൻഡേജ് ഇട്ട് വന്ന യുവതിയെ വോട്ട് ചെയ്യാൻ അനുവദിക്കാഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധവുമായി വന്ന എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ എത്തിയതിന് ശേഷം പോളിങ് പൂർത്തിയാവാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് പരിക്കുമായി വന്ന അക്ഷയയെ വോട്ട് ചെയ്യാൻ അനുവദിച്ച്. അഞ്ച് മണിക്കൂറാണ് അക്ഷയ വോട്ട് ചെയ്യാൻ കഴിയാതെ കാത്ത് നിന്നത്.
Adjust Story Font
16

