പെരുമഴ തുടരുന്നു; വീടുകൾ തകര്‍ന്നു,കൃഷികൾ നശിച്ചു, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയുണ്ടായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. കനത്ത മഴയിലും കാറ്റിലും കാര്യവട്ടം സ്പോർട്സ് ഹബ്ബിന്‍റെ മേൽക്കൂര തകർന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതി വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി യോഗം വിളിച്ചു.
ശക്തമായ കാറ്റിൽ കോട്ടയം തലനാട് വെള്ളാനി സർക്കാർ എൽപി സ്കൂളിന്‍റെ മേൽക്കൂര തകർന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ പഠനോപകരണങ്ങൾ അടക്കം എല്ലാം നശിച്ചു. പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. തിരുവനന്തപുരത്തും കൊല്ലത്തും വീടുകൾക്ക് മുകളിൽ മരം വീണ് അപകടമുണ്ടായി. തിരുവനന്തപുരം പെരുമ്പഴതൂരിൽ വ്യാപക നാശമുണ്ടായി. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്കും മരം വീണു.വാഴ കൃഷിയും നശിച്ചു. ഇന്നലെ രാത്രി പോയ കറണ്ട് ഇതുവരെയും വന്നിട്ടില്ല. കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് മുകളിലേക്ക് മരം വീണു. കടുവാമൂഴി അമ്പഴത്തിനാൽ ഷിഹാബിന്‍റെ വീടാണ് മരം വീണു തകർന്നത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടം.
കണ്ണൂർ പിണറായിയിൽ തെങ്ങ് മുറിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പിണറായി പാറപ്രം സ്വദേശി ഷിജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ജലവിനോദങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തി. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം. 24 മുതൽ 27 വരെയാണ് നിരോധനം.മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചു.
Adjust Story Font
16

