Quantcast

കനത്ത മഴ: മൂന്ന് ജില്ലകളിൽ കാര്യമായ ജാഗ്രത വേണമെന്ന് മന്ത്രി കെ. രാജൻ

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-07-04 15:03:25.0

Published:

4 July 2023 2:26 PM GMT

Heavy rain: Minister K. needs to be very careful in three districts. Rajan
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാര്യമായ ജാഗ്രത വേണമെന്ന് മന്ത്രി കെ. രാജൻ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. എന്നാൽ ഡാമുകളുടെ നില അപകടകരമല്ലെന്നും അനാവശ്യ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ രാത്രി മുതൽ ഇടുക്കിയിലെ മലയോര മേഖലകളിൽ അനാവശ്യ യാത്ര പാടില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ രൂപം

'കേരളത്തിലുണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സജ്ജമായതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കഴിഞ്ഞ 36 മണിക്കൂറായി കേരളത്തിൽ വ്യാപകമായി മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാരും തഹസിൽദാർമാരും ഡെപ്യൂട്ടി കളക്ടർമാരും പങ്കെടുത്ത് റവന്യൂ വകുപ്പിന്റെ ഉന്നത തല യോഗം ഓൺലൈനിൽ ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും. കൃത്യമായ വിവര ശേഖരണം നടത്തി ജില്ലാ, സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററുകളെ അറിയിക്കുകയും, ജനങ്ങൾക്ക് കൃത്യസമയത്ത് വിവരങ്ങൾ കൈമാറുകയും ചെയ്യേണ്ടതുണ്ട്. മുൻവർഷങ്ങളിൽ അപകടങ്ങൾ സംഭവിച്ചതോ അപകട സാധ്യതയുള്ളതോ ആയ താലൂക്കുകളിലും വില്ലേജുകളിലും ഉള്ള മുഴുവൻ ഉദ്യോഗസ്ഥരും അതാത് പ്രദേശങ്ങളിൽ 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യത്തിൽ സമയനഷ്ടമില്ലാതെ പ്രവർത്തിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂറായി ക്യാമ്പുകൾ സജ്ജീകരിക്കണം. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണം. അപകടങ്ങൾക്ക് ശേഷമല്ല ക്യാമ്പുകൾ തുറക്കേണ്ടത്. രാത്രി സമയത്തെ സാഹചര്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഇടപെടൽ വേണം. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർബന്ധിക്കണം. ക്യാമ്പുകൾ സജ്ജമാണെന്ന് ജനങ്ങളെ അറിയിക്കണം. എല്ലാ വില്ലേജ് ഓഫീസർമാർക്കും 25,000 രൂപ അഡ്വാൻസ് ആയി മഴക്കാലത്തെ ദുരന്ത പ്രതികരണ ആവശ്യങ്ങൾക്ക് അനുവദിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവ കാര്യക്ഷമമായി ഉപയോഗിക്കണം. പ്രാദേശികമായ സന്നദ്ധ സേനകളെയും പ്രവർത്തകരെയും ഉപയോഗപ്പെടുത്തണം. ക്യാമ്പുകൾ തുടങ്ങാൻ വേണ്ടി കണ്ടെത്തിയ കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത മുൻകൂറായി പരിശോധിച്ച് ഉറപ്പ് വരുത്തണം. അത്തരം സൗകര്യം ലഭ്യമല്ലാത്ത ഇടങ്ങളിൽ ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പണം ഉപയോഗപ്പെടുത്തി സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിര്‌ദേശിക്കണം. അവധിയിലുള്ള എല്ലാ റവന്യൂ ജീവനക്കാരും അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനും നിർദ്ദേശം നൽകി'.


സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തി വെക്കാൻ കലക്ടര്‍ ഉത്തരവിറക്കി. ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് തൃശ്ശൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ മുഴുൻ കോളേജുകൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.

കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാല് വീടുകൾ തകർന്നു. പത്തനതിട്ടയിൽ കിണർ ഇടിഞ്ഞു താണു. ഇടുക്കിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി ഹുസ്സൻ കുട്ടി 64 ആണ് ഒഴുക്കിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. അട്ടപ്പാടി മുക്കാലിലിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

TAGS :

Next Story