കനത്ത മഴ: എറണാകുളം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ രാത്രി യാത്ര നിരോധിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പരിസരങ്ങളിലും മഴ ശക്തമായതോടെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

എറണാകുളം: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ രാത്രി യാത്ര നിരോധിച്ചു.
ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കളമശ്ശേരി, ഇടപ്പള്ളി, എംജി റോഡ്, പാലാരിവട്ടം പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പരിസരങ്ങളിലും മഴ ശക്തമായതോടെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മുംബൈയിൽ നിന്ന് എത്തിയ ആകാശ എയർ, ഇൻഡിഗോ എന്നിവയും അഗത്തിയിൽ നിന്ന് എത്തിയ അലയൻസ് എയറുമാണ് തിരിച്ചുവിട്ടത്.
തോപ്പുംപടിയിൽ നിർത്തിയിട്ടിരുന്ന ബസിനു മുകളിൽ മരം വീണ് അപകടമുണ്ടായി. കോതമംഗലം പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. എറണാകുളം കാഞ്ഞൂർ പുതിയേടം ജംഗ്ഷനിൽ റോഡിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. കാക്കനാട് തുതിയൂർ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. സമീപത്തെ വീടും കാറും തകർന്നു. മഴ ശക്തമായി തുടരുന്നതിനാൽ എറണാകുളം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര നിരോധിച്ചു.
Adjust Story Font
16

