ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; വിധി പറയുന്നതിന് വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിലക്ക്
വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലായിരിക്കെയാണ് വിധി പറയുന്നതിന് വിലക്കേർപ്പെടുത്തിയത്

കൊച്ചി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി പറയുന്നതിന് വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിലക്ക്. വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലായിരിക്കെയാണ് വിധി പറയുന്നതിന് വിലക്കേർപ്പെടുത്തിയത്. മാധ്യമപ്രവർത്തകൻ അനിൽ ഇമ്മാനുവൽ നൽകിയ ഹരജിയിൽ ആന്റണി രാജുവിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആന്റണി രാജുവിനെതിരെ വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തണമെന്ന ഹരജിയിലാണ് നടപടി.
നെടുമങ്ങാട് കോടതിയിലാണ് നിലവിൽ കേസിന്റെ വിചാരണ നടക്കുന്നത്. കേസിൽ രണ്ടാംപ്രതിയാണ് ആന്റണി രാജു. 1990ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് രണ്ടുപാക്കറ്റ് ചരസുമായി ഓസ്‌ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതെന്നാണ് കേസ്.
Adjust Story Font
16

