പുനരൂപയോഗ ഊർജ റെഗുലേഷൻസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
2025ലെ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനം ഹൈക്കോടതി ഒരു മാസത്തേക്കാണ് തടഞ്ഞത്

കൊച്ചി: പുനരുപയോഗ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. റിന്യൂവൽ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ് റെഗുലേഷൻസ് 2025 സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു.
പുതിയ റെഗുലേഷൻ വിജ്ഞാപനം ദുരുദ്ദേശപരമാണെന്നും, വലിയ വിലയ്ക്ക് സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള മുൻ കരാറുകളിൽ അഴിമതി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ ആണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയത്. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, എതിർകക്ഷികളായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോടും കെഎസ്ഇബിയോടും സംസ്ഥാന സർക്കാരിനോടും മറുപടി സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടു.
പുതിയ വിജ്ഞാപനം സോളാർ ഉപയോക്താക്കളുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡൊമാസ്റ്റിക് ഓൺ ഗ്രിഡ് സോളാർ പവർ പ്രോസ്യുമേഴ്സ് കേരളയാണ് ഹൈക്കോടതിയെ സമീപിച്ചത്. കെഎസ്ഇബിയിൽ ഉന്നത സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം, റെഗുലേറ്ററി കമ്മീഷനിൽ ചേർന്ന അംഗത്തിൻ്റെ നിയമനവും ഹരജിക്കാർ ചോദ്യംചെയ്തിരുന്നു. ഉയർന്ന നിരക്കിൽ സ്വകാര്യ കമ്പനികൾ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുൾപ്പടെ വലിയ അഴിമതിയാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹരജി ഡിസംബർ ഒന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Adjust Story Font
16

