പാലക്കാട് വൻ ലഹരിവേട്ട; 53.950 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളും ഒരു യുവാവും അറസ്റ്റിൽ
കോഴിക്കോട് ഒഞ്ചിയം സ്വദേശിനിയായ ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്

പാലക്കാട്: പാലക്കാട് മാരക ലഹരിയുമായി മൂന്നുപേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി , മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. 53.950 ഗ്രാം മെത്താഫെറ്റമിനാണ് ഇവരിൽ നിന്ന് പിടികൂടിയത്.
പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി ചേർന്ന് പ്രതികളെ പിടികൂടിയത്. ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്കുമരുന്നുമായി വീണ്ടും പിടിയിലായത്.
ആൻസിയിൽ നിന്നും മയക്കുമരുന്ന് വാങ്ങനാണ് നൂറയും, സ്വാലിഹും വന്നിരുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്തു. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ നിന്ന് കൂടുതൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ്കുമാർ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ എന്നിവരുടെ നേതൃത്വത്തിൽ കോങ്ങാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16

