Quantcast

'സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന് പിതാവ് പഠിപ്പിച്ചത് ഒരിക്കൽ കൂടി അനുഭവിച്ചു'; വൈകാരിക കുറിപ്പുമായി എം.കെ മുനീർ

ആത്മവിശ്വാസം നൽകി കൂടെ നിന്ന സാദിക്കലി തങ്ങൾക്കും ജേഷ്ഠ സഹോദരനെ പോലെ കൂടെ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്കും പ്രത്യേകം നന്ദി പറയുന്നുണ്ട്

MediaOne Logo
സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന് പിതാവ് പഠിപ്പിച്ചത് ഒരിക്കൽ കൂടി അനുഭവിച്ചു; വൈകാരിക കുറിപ്പുമായി എം.കെ മുനീർ
X

കോഴിക്കോട്: സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന് പിതാവ് പഠിപ്പിച്ചത് ഒരിക്കൽ കൂടി അനുഭവിച്ചു വെന്ന് മുസ് ലിം ലീ​ഗ് നേതാവും എംഎൽഎയുമായ എം.കെ മുനീർ. കട ബാധ്യതയെ തുടർന്ന് ജപ്തിഭീഷണി മുനീറിന്റെ ബാധ്യത പാർട്ടി അടച്ചു തീർത്തതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ‘ വാക്കുകൾക്കതീതം.... വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി ‘ എന്നു പറഞ്ഞ് തുടങ്ങുന്ന കുറിപ്പിൽ ആത്മവിശ്വാസം നൽകി കൂടെ നിന്ന സാദിക്കലി തങ്ങൾക്കും ജേഷ്ഠ സഹോദരനെ പോലെ കൂടെ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്കും പ്രത്യേകം നന്ദി പറയുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

വാക്കുകൾക്കതീതം....

‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി.

എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നു.

ഈ വാർത്തകൾ പുറത്തുവന്നപ്പോൾ കുറെയധികം സുമനസ്സുകൾ ഹൃദയത്തിൽ പ്രാർത്ഥനയോടെ ഞങ്ങളിലേക്ക് സ്നേഹം ചൊരിഞ്ഞു. “നന്ദി” എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീർക്കാൻ സാധിക്കില്ല എന്നെനിക്കറിയാം.

എന്റെ സഹപാഠികൾ, എന്റെ ഉറ്റ മിത്രങ്ങൾ, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളവർ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ, കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദേശത്തുള്ളവർ, സ്വദേശത്തുള്ളവർ എല്ലാവരും സ്നേഹവാക്കുകളും പ്രാർത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സന്തോഷമാണ് പകർന്നു നൽകുന്നത്.

നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേർത്തുവെക്കലായി ഞാൻ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയും ചെയ്യുന്നു.

വാർത്താ മാധ്യമങ്ങൾ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകൾക്കും നന്ദി.

പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാൻ പങ്കുവെക്കുന്നു. സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവർത്തി കൂടി ഞാൻ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.

സ്നേഹം മാത്രം..

ഡോ. എം. കെ. മുനീർ

TAGS :

Next Story