കേരളത്തിൽ ബിജെപി എ ടീം, യുഡിഎഫും എൽഡിഎഫും ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ബിജെപിയെ മാത്രമാണ്: നരേന്ദ്ര മോദി
കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്ന പക്ഷം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സർവ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി

പാലക്കാട്: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറാത്തത് ഇനി മാറുമെന്നും കേരളം വികസിക്കുമെന്നും പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും ഒന്നാണ്. കേരളത്തിൽ ബിജെപിയാണ് എ ടീമെന്നും ഡീൽ ആരോപണത്തിൽ മോദി പറഞ്ഞു. കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ചാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.
പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. കോൺഗ്രസുകാരും ഇതേ വിമർശനമുന്നയിക്കുന്നു. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണെന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണെന്നാണ് മോദി പറഞ്ഞത്.
കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൽഡിഎയോടുമാണ്. കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നു. ബിജെപി പ്രവർത്തകരുടെ അധ്വാനമാണ് മാറ്റത്തിന് കാരണം. എൽഡിഎഫും യുഡിഎഫും പ്രവർത്തിക്കുന്നത് വോട്ട് ബാങ്കിന് വേണ്ടി മാത്രമാണെന്നും മാറാത്തത് ഇനി മാറും കേരളം വികസിക്കുമെന്നും മോദി പറഞ്ഞു.
കേരളത്തിന്റെ വികസനത്തെ പറ്റി യുഡിഎഫിനും എൽഡിഎഫിനും ചിന്തയില്ല. ബിജെപി സർക്കാർ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണെന്നുമാണ് മോദി പറഞ്ഞത്. കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്തുകൊണ്ടുവരും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സർവ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പറഞ്ഞു.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് രൂക്ഷ വിമർശനം. പാലക്കാട്ടെ എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്നും അതാണ് കോൺഗ്രസിന്റെ യഥാർഥ മുഖമെന്നും മോദി പറഞ്ഞു. മറ്റൊരു കോൺഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായി. ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16

