'പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നൽകിയെന്ന് കാർഡിയോളജി വിഭാഗം'; വേണുവിന്‍റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ കിട്ടാതെമരിച്ചെന്ന വേണുവിന്റെ കുടുംബത്തിന്റെ പരാതിയിലായിരുന്നു അന്വേഷണം.വേണുവിന്റെ ഭാര്യ സിന്ധുവിൽ നിന്നും അന്വേഷണസംഘം വിവരമെടുക്കും.
ജോയിൻ്റ് ഡിഎംഇയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകി. കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അതേസമയം, വേണുവിന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിൻറെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശം റിപ്പോർട്ടിലുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പഠിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നാണ് ഡിഎംഇയുടെ നിലപാട്. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും ആരോഗ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുക. അതേസമയം, ആദ്യം ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് വേണുവിന്റെ കുടുംബം. നീതി കിട്ടണമെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും വേണുവിന്റെ ഭാര്യ സിന്ധു കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
Adjust Story Font
16

