'മുസ്‌ലിംകളെ ക്രിമിനലുകളായി ചിത്രീകരിച്ചത് തെറ്റ്'; വിദ്വേഷ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് എം.ജെ ഫ്രാൻസിസ്
മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് എം.ജെ ഫ്രാൻസിസ് പറഞ്ഞു

കൊച്ചി: ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്‍ലിംകൾക്കെന്ന വിദ്വേഷ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാൻസിസ്. കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതാണെന്നും പാർട്ടി നിലപാടിന് വിപരീതമായ കമന്റ് വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും എം.ജെ ഫ്രാൻസിസ് ഫേസ്ബുക്കിൽ കുറിച്ചു.
'ജീവിതത്തിൽ ഇന്നുവരെ ഞാൻ ഉയർത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയിൽ എന്നിൽ നിന്നും ഉയർന്നുവന്ന ഈ കമൻറ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതുമൂലമാണ്. ഞാൻ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികൾ ഏതെങ്കിലും മതത്തിൻറെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന്' എം.ജെ ഫ്രാൻസിസ് പറഞ്ഞു.
കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സിസ് കമന്റിട്ടിരുന്നത്. നോമ്പെടുത്താൽ ഒരു വർഷം പ്ലാൻ ചെയ്ത കുറ്റങ്ങൾക്ക് പരിഹാരമായെന്നാണ് ചിലർ കരുതുന്നതെന്ന് കമന്റിൽ ആരോപിച്ചിരുന്നു. 'ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‍ലിംകൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയിൽപോയി അഞ്ചുനേരം പ്രാർഥിച്ചാൽ മതി. അതുപോലെ എല്ലാവർഷവും നോമ്പ് നോറ്റ് പകൽ മുഴുവൻ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാൽ ഒരു വർഷക്കാലം പ്ലാൻ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത്' എന്നും കമന്റിൽ പറഞ്ഞിരുന്നു. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.
പോസ്റ്റിന്റെ പൂർണരൂപം:
പ്രിയ സുഹൃത്തുക്കളെ, ഞാൻ കഴിഞ്ഞ ദിവസം സഖാവ് കെ ടി ജലീൽ എംഎൽഎയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സ ശിവശങ്കരൻ ഷെയർ ചെയ്തതിൽ രേഖപ്പെടുത്തിയ കമൻറ് മുസ്ലീം മത വിഭാഗത്തെ ആകെ ക്രിമിനൽ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയിൽ ആയത് തീർത്തും തെറ്റായിപ്പോയി. ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവൻ പേരോടും ഞാൻ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഞാൻ ഉയർത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയിൽ എന്നിൽ നിന്നും ഉയർന്നുവന്ന ഈ കമൻറ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതുമൂലമാണ്. ഞാൻ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികൾ ഏതെങ്കിലും മതത്തിൻറെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാർട്ടി നിലപാടിന് വിപരീതമായ നിലയിൽ കമൻറ് വന്നതിൽ ഞാൻ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
Adjust Story Font
16

