ജമാഅത്തെ ഇസ്‌ലാമി മതമൗലികവാദം നയമല്ലെന്ന് പ്രഖ്യാപിച്ച സംഘടന; അവർ പിന്തുണ നൽകി, ഞങ്ങൾ സ്വീകരിച്ചു: വി.ഡി സതീശൻ
'40 കൊല്ലം സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ ജമാഅത്തെ ഇസ്‌ലാമി മതേതരവാദി. ഞങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ വർഗീയവാദി'.

കാസർകോട്: ജമാഅത്തെ ഇസ്‌ലാമി മതമൗലികവാദം നയമല്ലെന്ന് പ്രഖ്യാപിച്ച സംഘടനയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സിപിഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്‌ലാമി അവർക്ക് മതേതരവാദിയും യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദിയും ആയി. . കേരളത്തിലെ ജനങ്ങൾ എല്ലാം മറന്നുപോയെന്ന് കരുതിയാണ് സിപിഎം ജമാഅത്തെ ഇസ്‌ലാമി പരാമർശം നടത്തുന്നതെന്നും സതീശൻ പറഞ്ഞു. കാസർകോട്ട് മീഡിയവണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'40 വർഷത്തിലേറെക്കാലം ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന്റെ കൂടെയായിരുന്നു. അത് മറന്ന സിപിഎം, ഒരു സുപ്രഭാതത്തിൽ ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ അവർ മതമൗലികവാദികളാണെന്നും അപകടകാരികളാണെന്നും പ്രചാരണം തുടങ്ങി'.
എന്നാൽ ജമാഅത്തെ ഇസ്‌ലാമിക്കൊരു കുഴപ്പമില്ലെന്നും അവർ നല്ല ആളുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞതിന്റെ റെക്കോർഡുകളും അദ്ദേഹം ജമാഅത്ത് അമീറുമായി നടത്തിയ സംഭാഷണവും ഞങ്ങൾ പുറത്തുവിട്ടു. അപ്പോൾ അത് ശരിയാണെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേക്കണ്ടിവന്നു. കാപട്യമായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണമെന്നും സതീശൻ ആരോപിച്ചു.
'40 കൊല്ലം അവർക്ക് പിന്തുണ കൊടുത്തപ്പോൾ ജമാഅത്തെ ഇസ്‌ലാമി മതേതരവാദി. ഞങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ വർഗീയവാദി. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ല. ജമാഅത്തെ ഇസ്‌ലാമി ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു, ഞങ്ങളത് സ്വീകരിച്ചു'.
ജമാഅത്തെ ഇസ്‌ലാമി മതമൗലികവാദം ഉപേക്ഷിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ഇന്ത്യയിലെ ബഹുസ്വര സാഹചര്യത്തിൽ മതമൗലികവാദം എടുക്കില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വർഗീയത പറഞ്ഞതിന് ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലും നേതാക്കൾക്കെതിരെയോ പ്രവർത്തകർക്കെതിരെയോ കേസില്ല. വർഗീയ സംഘർഷം ഉണ്ടാക്കിയതിന് കേസില്ല. മതമൗലികവാദം നയമല്ല എന്ന് അവർ പ്രഖ്യാപിച്ചു. പിന്നെന്താണ് കുഴപ്പമെന്നും സതീശൻ ചോദിച്ചു.
Adjust Story Font
16

