Quantcast

CPM-ജമാഅത്ത് ബന്ധം: 'ഞങ്ങൾ ഗുഡ് സർട്ടിഫിക്കറ്റ് ചോദിച്ചിട്ടില്ല, അത് നൽകാൻ CPMന് അധികാരവുമില്ല; CPM വോട്ട് ചോദിച്ചു ഞങ്ങൾ നൽകി': ജമാഅത്തെ ഇസ്‌ലാമി

കൂടിക്കാഴ്ച നടത്തിയെന്ന് സ്‌ഥിരീകരിച്ചിരിച്ചതോടെ അങ്ങനെയൊരു ചർച്ച നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നതെന്നും ശിഹാബ് പൂക്കോട്ടൂർ കൂട്ടിചേർത്തു

MediaOne Logo

Web Desk

  • Updated:

    2025-12-07 11:19:53.0

Published:

7 Dec 2025 4:43 PM IST

CPM-ജമാഅത്ത് ബന്ധം: ഞങ്ങൾ ഗുഡ് സർട്ടിഫിക്കറ്റ് ചോദിച്ചിട്ടില്ല, അത് നൽകാൻ CPMന് അധികാരവുമില്ല; CPM വോട്ട് ചോദിച്ചു ഞങ്ങൾ നൽകി: ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി നടത്തിയ ചർച്ചയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. മുഖ്യമന്ത്രി പറഞ്ഞത് പോലെ എകെജി സെന്ററിൽ വെച്ചല്ല ചർച്ച നടന്നതെന്നും ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. 2011 മാർച്ച 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. തുടർ ചർച്ചകൾ പിന്നീട് വിവിധ സ്ഥലങ്ങളിൽ നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ചർച്ചകൾ നടത്തിയതെന്നും ജമാഅത്തിന് അങ്ങിനെയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. സിപിഎം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്. അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് സ്ഥിരീകരിച്ചിരുന്നു. അവർ ആവശ്യപ്പെട്ടതിനുസരിച്ച് എകെജി സെന്ററിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ച നടത്തിയെന്ന് സ്‌ഥിരീകരിച്ചിരിച്ചതോടെ അങ്ങനെയൊരു ചർച്ച നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.


ശിഹാബ് പൂക്കോട്ടൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

'ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്‌ഥിരീകരിച്ചിരിക്കുകയാണ്.

അങ്ങനെ ചർച്ചകൾ നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ, അപ്പോഴും ചില തെറ്റിദ്ധാരണകൾ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞതു പോലെ എ.കെ.ജി സെൻററിലല്ല ചർച്ച നടന്നത്. ചർച്ചകൾ വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുണ്ട്. അതിലൊരു ചർച്ച ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ആയിരുന്നു.(2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.)

സന്ദർശനത്തെയും ചർച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയൻ തന്നെ പ്രസ്താവന നടത്തിയതുമാണ്.

സി.പി.എമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചർച്ചകൾ. ജമാഅത്തിന് അങ്ങിനെയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല.

അങ്ങിനെയൊരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല. സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്.

ശിഹാബ് പൂക്കോട്ടൂർ

സെക്രട്ടറി,

ജമാഅത്തെ ഇസ്ലാമി കേരള.'

TAGS :

Next Story