'ദീപക് കുമാർ ഹിന്ദുത്വ വർഗീയവാദികൾക്കെതിരായ പോരാട്ടത്തിന്റെ പ്രത്യാശാനാളം': സന്ദർശിച്ചും ആദരിച്ചും ജോൺ ബ്രിട്ടാസ് എംപി
'ദീപക്കിനെ മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും കുഞ്ഞിനേയും കണ്ടു. വർഗീയവാദികളുടെ ഭീഷണിയിൽ അനാഥമായ ജിമ്മിൽ പോയി അംഗ്വതമെടുത്തു. മുഹമ്മദിന്റെ ബാബ തുണിക്കടയിൽ പോയി തുണിത്തരങ്ങൾ വാങ്ങി'.

- Updated:
2026-02-08 16:19:08.0

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കടയുടെ പേര് മാറ്റാനാവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരെ എതിരിട്ട് ഹീറോ ആയി മാറിയ ജിം ഉടമ ദീപക് കുമാറിനെ സന്ദർശിച്ച് ആദരിച്ച് ജോൺ ബ്രിട്ടാസ് എംപി. ദീപക് കുമാറിനെയും കടയുടമയായ വകീൽ അഹമ്മദിനേയുമാണ് ജോൺ ബ്രിട്ടാസ് നേരിട്ട് സന്ദർശിച്ചത്. ദീപക്കിന്റെ ജിമ്മിലും വകീൽ അഹമ്മദിന്റെ തുണിക്കടയിലും എത്തിയ എംപി, നിയമ– രാഷ്ട്രീയ പിന്തുണയും വാഗ്ദാനം ചെയ്തു. ദീപക് കുമാർ എന്ന 'മുഹമ്മദ് ദീപക്' ഇന്ത്യയെ കാർന്നുതിന്നുന്ന അർബുദമായ ഹിന്ദുത്വ വർഗീയവാദികൾക്കെതിരായ പോരാട്ടത്തിന്റെ പ്രത്യാശാനാളമാണെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു.
'സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും തുല്യതയുടേയും സന്ദേശം പ്രസരിക്കേണ്ട റിപ്പബ്ലിക് ദിനത്തിലായിരുന്നു വർഗീയവാദികളുടെ അഴിഞ്ഞാട്ടം. നിസഹായനായ മുഹമ്മദിന് രക്ഷകനായ ദീപക് കുമാർ, 150ലേറെ വരുന്ന കാപാലികരെ ഒറ്റയ്ക്ക് നേരിട്ടു. ജിംനേഷ്യം നടത്തുന്ന ദീപക് ട്രെയ്നർ ആയതിനാൽ തന്നെ നല്ല കായികശേഷി ഉണ്ടെന്ന് തിരിച്ചറിഞ്ഞ വിദ്വേഷത്തിന്റെ ദൂതന്മാർ പിന്തിരിഞ്ഞോടി. പക്ഷെ പിൻവാങ്ങലിനിടയിൽ അവർ പേര് ചോദിക്കാൻ മറന്നില്ല. എന്റെ പേര് മുഹമ്മദ് ദീപക് ആണെന്ന് പ്രതികരിക്കാൻ അരനിമിഷം പോലും ആ ചെറുപ്പക്കാരന് വേണ്ടിവന്നില്ല, ഹിന്ദുവായിട്ടും നിരാലംബനായ മുസ്‌ലിം വൃദ്ധന് സംരക്ഷണം നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ദീപക് ഇന്ന്'- ബ്രിട്ടാസ് വിശദമാക്കി.
'മതമൈത്രിയിൽ അഭിമാനിക്കുന്ന കേരളത്തിന്റെ ആശംസകൾ നേരാനാണ് താൻ കോട്ദ്വാറിൽ എത്തിയത്. ദീപക്കിനെ മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും കുഞ്ഞിനേയും കണ്ടു. ചായ വിൽക്കുന്ന അമ്മയുടെ കൈയിൽ നിന്ന് ഇഞ്ചിയിട്ട ചൂടു ചായ വാങ്ങി കുടിച്ചു. വർഗീയവാദികളുടെ ഭീഷണിയിൽ അനാഥമായ ജിമ്മിൽ പോയി അംഗ്വതമെടുത്തു. മുഹമ്മദിന്റെ ബാബ തുണിക്കടയിൽ പോയി തുണിത്തരങ്ങൾ വാങ്ങി. കലാപകാരികളെ സംരക്ഷിച്ച് ദീപക്കിനെതിരെ കേസെടുത്ത കോട്ദ്വാർ പൊലീസ് സ്റ്റേഷനിൽ പോയി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി'- ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
നേരത്തെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദീപക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും ഭയപ്പെടാത്ത, തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രശംസ. ബിജെപിയും സംഘ്പരിവാറും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടി പോരാടുകയാണ് ദീപക്. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹം. അതാണ് ബിജെപി സർക്കാരിനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു.
ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ ദീപക് കുമാറിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. അക്രമികളുടെ പരാതിയിൽ ദീപക്കിനും കൂടെയുണ്ടായിരുന്ന വിജയ് റാവത്തിനുമെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ഗൗരവ് കശ്യപ്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ കമൽ പാൽ എന്നിവരുടെ പരാതിയിലാണ് കുമാറിനും റാവത്തിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത്. പ്രവര്‍ത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി.
ധീരത പരിഗണിച്ച്, ദീപകിന് ജാർഖണ്ഡ് സർക്കാർ രണ്ട് ലക്ഷം രൂപ അവാർഡും പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തുക അദ്ദേഹം നിരസിച്ചിരുന്നു. 'എനിക്ക് ഈ പണം വേണ്ട' എന്നും 'അത് ആവശ്യക്കാരായ മറ്റാർക്കെങ്കിലും നൽകിക്കോളൂ' എന്നുമാണ് 42കാരനായ ദീപക് അറിയിച്ചത്.
ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു സംഭവം. 70കാരനായ വകീല്‍ അഹ്മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന പേര് മാറ്റണമെന്നായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്‌ലിംകള്‍ ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം. ഇക്കാര്യം പറഞ്ഞ് കടയിലെത്തിയ അക്രമികൾ അഹമ്മദിനെ ഭീഷണിപ്പെടുത്തി.
ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു. ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ചോദിച്ചു. 'പേരാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്നം' എന്നുകൂടി ദീപക് ചോദിച്ചു. പിന്നാലെ ഏതാനും പേര്‍ ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു.
എന്നാൽ, പിന്നീട് ദീപക്കിനെ വെറുതിവിടാൻ ഹിന്ദുത്വവാദികൾ തയാറായില്ല. ദീപക് കുമാറിന് നേരെ ഭീഷണി മുഴക്കിയ അവർ, വീട് ആക്രമിക്കാനും ശ്രമിച്ചു. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ ദീപക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്താനും 'ഒരു പാഠം പഠിപ്പിക്കാനും' ബജ്‌റംഗ് ദള്‍ ആഹ്വാനം ചെയ്യുകയായിരുന്നു.
തൊട്ടടുത്ത ദിവസം രാവിലെ ഒരുകൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിന്റെ വീടിനു മുന്നിലെത്തി. മുദ്രാവാക്യം വിളിച്ചും ദീപക്കിനെയും വീട്ടുകാരെയും അധിക്ഷേപിച്ചും ഇവര്‍ ഏഴ് മണിക്കൂറോളം വീടിന് മുന്നില്‍ തുടര്‍ന്നു. അവര്‍ തന്റെ അമ്മയെയും സഹോദരിയേയും കുടുംബത്തെയാകെയും അധിക്ഷേപിച്ചു. എന്നാല്‍, അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് ദീപക് പറഞ്ഞിരുന്നു.
Adjust Story Font
16

