'ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്'; മുന്നണി മാറ്റ ചർച്ചകൾ തള്ളി ജോസ് കെ.മാണി
'സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്'

കോട്ടയം:കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ മാണി.യുഡിഎഫിലേക്കില്ലെന്നും അതിന് ആരും വെള്ളം കോരാന്‍ വരേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
'സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്.തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്താണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനുള്ളത്. പാലയില്‍ തിരിച്ചടിയുണ്ടായിട്ടില്ലെന്നും കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കുകയാണ് യുഡിഎഫ്. അതിന്റെ ഭാഗമായിട്ടാണ് മുന്നണി വിപുലീകരണ ചർച്ചകൾ ഉയർന്നു വരുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗത്തെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഈ മാസം 22 കൊച്ചിയിൽ ചേരുന്ന യുഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും യുഡിഎഫിലെ ചില ഘടകകക്ഷികൾക്കും മാണി വിഭാഗത്തിന്റെ മടങ്ങിവരവിൽ താല്പര്യമില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇക്കാര്യം പരസ്യമായി പറഞ്ഞു കഴിഞ്ഞു. മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശം ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിലപാട് യുഡിഎഫ് യോഗത്തിൽ വ്യക്തമാക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രനും പ്രതികരിച്ചു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധതയാണോ എന്നതിൽ വ്യക്തത വരുത്താതെ ഇടതുപക്ഷം. തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയിലേക്ക് പോയിട്ടില്ല, ഘടകകക്ഷികൾ പ്രത്യേകം പ്രത്യേകം തോൽവി പരിശോധിക്കുമെന്നും അതിനുശേഷം വിശദമായ ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.
Adjust Story Font
16

