ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി റോഷി അഗസ്റ്റിൻ; അച്ചടക്ക ലംഘനമെന്ന് വിമർശനം
റോഷി അഗസ്റ്റിന്റെ നടപടി ഉൾക്കൊള്ളാനാകാതെ ഒരു വിഭാഗം കേരള കോൺഗ്രസ് പ്രവർത്തകർ

കോട്ടയം: പാലായിൽ ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ റോഷി അഗസ്റ്റിന്റെ നടപടി ഉൾക്കൊള്ളാനാകാതെ ഒരു വിഭാഗം കേരള കോൺഗ്രസ് പ്രവർത്തകർ. മുന്നണി ചർച്ചകൾ പോലും നടക്കാത്ത സാഹചര്യത്തിലുള്ള പ്രഖ്യാപനം അച്ചടക്ക ലംഘനമെന്ന് വിമർശനം. റോഷി പറഞ്ഞത് പ്രവർത്തകരുടെ വികാരമെന്ന് മറുവിഭാഗം. റോഷിയുടെ പ്രസ്താവനകളിലെ രാഷ്ട്രീയ ലക്ഷ്യം മനസിലാകാതെ കുഴങ്ങുകയാണ് അണികൾ.
പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന് ഒരു വിഭാഗം. നിഷ ജോസ് മാണിയെ പരിഗണിക്കാനും സാധ്യത. റോഷി സൂപ്പർ ചെയർമാൻ ചമയുന്നുവെന്നും ജോസ് പക്ഷ നേതാക്കൾ. എന്നാൽ റോഷിയുടെ അഭിപായ പ്രകടനങ്ങൾ പാർട്ടിക്ക് കരുത്താകുമെന്ന് റോഷി അനുകൂലികൾ
റോഷിയുടെ പ്രവർത്തിയിൽ ജോസ് കെ.മാണി അതൃപ്തി പരസ്യമാക്കിയിരുന്നു. പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നത് നേതാക്കളുടെ ആഗ്രഹമാണെന്ന് ജോസ് കെ.മാണി. റോഷിയും ആ ആഗ്രഹമാണ് പങ്കുവെച്ചതെന്നും അക്കാര്യം പാർട്ടി തീരുമാനിക്കും എന്ന് റോഷി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ.മാണി പ്രതികരിച്ചു.
'ഇന്നലെ പറഞ്ഞതും മിനിഞ്ഞാന്ന് പറഞ്ഞതും എല്ലാം ഒന്നുതന്നെയാണ്. പാർട്ടിയുടെ ചെയർമാൻ മത്സരിക്കണമെന്ന ആഗ്രഹമാണ് റോഷി പറഞ്ഞത്. എല്ലാവരുടെയും അഭിപ്രായം അതാണ്. അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും പറഞ്ഞിട്ടുണ്ട്. പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് രീതി. മുലപ്പാലിൽ ഉപ്പുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല' എന്നാണ് ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസിന്റെ മറുപടി. ഉടന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു റോഷി അഗസ്റ്റിന്‍. ജോസ് കെ.മാണി പാലായില്‍ തന്നെ മത്സരിക്കും. അതാണ് പാര്‍ട്ടിയുടെ തീരുമാനം. ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും. റോഷി ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് മൈക്ക് തിരിച്ചുവാങ്ങാന്‍ ജോസ് കെ.മാണി ശ്രമിക്കുന്നുമുണ്ടായിരുന്നു. എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടത്തിന്റെ ഭാഗമായി അടിമാലിയില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം. ഇന്ന് ജോസ് കെ. മാണി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങളുയരുകയും ചെയ്തു.
Adjust Story Font
16

