Quantcast

വിവാദ സിലബസ് പുനഃപരിശോധിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല

സിലബസ് പ്രശ്നം നിറഞ്ഞതാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു

MediaOne Logo

Web Desk

  • Updated:

    2021-09-11 14:39:43.0

Published:

11 Sep 2021 2:35 PM GMT

വിവാദ സിലബസ് പുനഃപരിശോധിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല
X

ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ വിവാദ സിലബസ് പുനഃപരിശോധിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. അതേസമയം, സിലബസ് പ്രശ്നം നിറഞ്ഞതാണെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

രാഷ്ട്രീയ ചിന്തയെന്നാൽ മതജാതി ചിന്തയെന്ന കാഴ്ചപാടാണ് സിലബസിനുള്ളത്. മറ്റു പല കാഴ്ചപ്പാടുകൾക്കും അതിൽ ഇടം നൽകിയിട്ടില്ല. വർഗീയ വിഭജന അജണ്ടക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണമാകരുത്. വിമർശന പഠനത്തിനു പോലും വർഗീയ ലേഖനങ്ങൾ സിലബസിൽ വരരുതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം സർവകലാശാലയെ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം,

കണ്ണൂർ സർവ്വകലാശാലയിലെ പൊളിറ്റിക്സ് ആൻഡ് ഗവേണൻസ് എം എ സിലബസ്സുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായം ദൃശ്യമാദ്ധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്നില്ലെന്ന് ചില സുഹൃത്തുക്കൾ സൂചിപ്പിച്ചതുകൊണ്ടാണീ പോസ്റ്റ്.

വിവാദമായ സിലബസ്സ്, പ്രശ്നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭാസവകുപ്പിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയചിന്ത എന്നാൽ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാൻ ഇട നൽകുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകൾക്കും അതിൽ ഇടം നൽകിയിട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമർശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളിൽ എത്താനും കുട്ടികൾക്ക് കഴിവ് നൽകാൻ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകൾ തമ്മിൽ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടാ.

വർഗ്ഗീയവിഭജന അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സർക്കാരിനുണ്ട്. സെക്യുലർ ഇടമായി തുടരേണ്ട ക്ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമർശനാത്മകപഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകൾ സർവ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു.

സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ, അവർക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്തുമെന്നുമുള്ള സർവ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികൾ വരട്ടെ. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങൾ ഉണ്ടായാൽ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതിൽ ഒരു സംശയവും വേണ്ട.

TAGS :

Next Story