ജനകീയ സമരം വിജയം കണ്ടു; കാസർകോട് ആരിക്കാടി ടോൾ പിരിവ് നിർത്തലാക്കി
ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം ആരംഭിച്ചത്

കാസർകോട്: ജനകീയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കാസർകോട് കുമ്പള ആരിക്കാടി ടോൾ പിരിവ് നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം. ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം ആരംഭിച്ചത്. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ചത്.
ജനകീയ സമരത്തിൻ്റെ വിജയമാണ് ആരിക്കാടിയിലെ ടോൾ നിർത്താനുള്ള കേന്ദ്ര നിർദേശമെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ പ്രതികരിച്ചു. ജനകീയ സമരത്തിന് മുമ്പിൽ മുട്ട് മടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ല. മുഴുവൻ സമര ഭടന്മാർക്കും അഭിവാദ്യങ്ങൾ. അഷ്‌റഫ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
'പ്രിയപ്പെട്ടവരെ ഇത് നമ്മുടെ വിജയം കോടതിയിൽ തോറ്റ് തുന്നം പാടുമെന്ന് തോന്നിയപ്പോൾ കേന്ദ്രസർക്കാർ മുട്ടുമടക്കി' കുമ്പള ആരിക്കാടി ടോൾ ബൂത്ത് അടച്ചൂ പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ആക്ഷൻ കമ്മറ്റി അംഗങ്ങളുടെ പ്രതികരണം.
അതേസമയം, കേന്ദ്രത്തിൽ ബിജെപി നടത്തിയ ശക്തമായ ഇടപെടലുകൾ മൂലമാണ് ടോൾ ഒഴിവാക്കിയതെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു. എന്നാൽ മഞ്ചേശ്വരം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിന്റെയും നിയമപോരാട്ടത്തിൻ്റെയും വിജയമാണിതെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. തങ്ങളുടെ നിരന്തരമായ പ്രക്ഷോഭത്തിന് മുന്നിൽ അധികൃതർക്ക് മുട്ടുമടക്കേണ്ടി വന്നതാണെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ വാദം.
Adjust Story Font
16

