കോന്നി മെഡിക്കൽ കോളജിലെ സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് നോട്ടീസ് പതിച്ച സംഭവം; സർക്കാർ ആശുപത്രികളുടെ ദുരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്: കെ.സി വേണുഗോപാൽ
സർക്കാർ ആശുപത്രിയുടെ യഥാർഥ സ്ഥിതി നന്നായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി അമേരിക്കയിൽ പോയി ചികിത്സിക്കുന്നതെന്നും കെ.സി വേണുഗോപാൽ പരിഹസിച്ചു

- Published:
13 March 2026 11:47 AM IST

ആലപ്പുഴ: കോന്നി മെഡിക്കൽ കോളജിൽ സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് മെഡിക്കൽ കോളജിലെ സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ച സംഭവം സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളുടെയും ദുരവസ്ഥയിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇവിടെ ചികിത്സിച്ചാൽ ജീവഹാനി വന്നേക്കാമെന്ന് കോന്നി മെഡിക്കൽ കോളജിൽ സർജറി വിഭാഗം മേധാവി ഡോ. കെ.ശിവപ്രസാദ് തന്റെ ഓഫീസിനു മുന്നിൽ പതിച്ച ഈ നോട്ടീസിൽ വ്യക്തമാക്കുന്നത്. ഇതാണ് ആരോഗ്യമേഖലയിലെ യഥാർഥ കേരള സ്റ്റോറിയെന്നും കെ.സി വേണുഗോപാൽ പരിഹസിച്ചു.
ലോകത്തൊരിടത്തും ഇങ്ങനെയൊരു നോട്ടീസ് കാണില്ല. ആരോഗ്യരംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടമെന്നും അമേരിക്കയിൽ നിന്നുള്ള രോഗികൾ കേരളത്തിലേക്ക് കുതിച്ചെത്തുന്നു എന്നും മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴാണ് ആശുപത്രിയിലെ സൗകര്യമില്ലായ്മ തുറന്നു പറഞ്ഞ് ഒരു ഡോക്ടർക്ക് തന്നെ രംഗത്ത് വരേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസിനെതിരേ നടപടി എടുക്കാൻ വാളോങ്ങിയതുപോലെ സർക്കാരും ആരോഗ്യവകുപ്പും ഡോ.ശിവപ്രസാദിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ സർജറി നടത്തിയതിന് ഡോ.ശിവപ്രസാദിനെതിരെ വിജിലൻസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് കോന്നി മെഡിക്കൽ കോളജിലെ ദുരവസ്ഥയ്ക്ക് മന്ത്രിയുടെ മറുപടി. ഇത് അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നത് പറയുന്നത് പോലെയാണെന്നും കെ.സി വേണുഗോപാൽ പരിഹസിച്ചു.
ആശുപത്രിയിലെ അസൗകര്യങ്ങളെക്കുറിച്ച് കേരളം തരിച്ചിരുന്നുപോയ ഏഴു കാര്യങ്ങൾകൂടി നോട്ടീസിലുണ്ട്. ഇതെല്ലാം മനസിലാക്കി, മരണം വന്നാലും പൂർണ സമ്മതമാണെന്നുള്ള സമ്മതപത്രം രോഗിയോ ബന്ധുക്കളോ നൽകണമെന്നാണ് നോട്ടീസിൽ ഡോക്ടർ നിർദേശിച്ചത്. കത്രിക വയറ്റിൽ കുടുങ്ങിയ സംഭവങ്ങൾ ആകസ്മികമല്ലെന്ന് ഇതിലൂടെ വ്യക്തം. സർക്കാർ ആശുപത്രിയുടെ യഥാർഥ സ്ഥിതി നന്നായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി അമേരിക്കയിൽ പോയി ചികിത്സിക്കുന്നതെന്നും കെ.സി വേണുഗോപാൽ പരിഹസിച്ചു.
Adjust Story Font
16
