Quantcast

എഫ്‌സിആര്‍ഐ ഭേദഗതി ബിൽ; ബിജെപി സര്‍ക്കാരിന്‍റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതെന്ന് കെ.സി വേണുഗോപാൽ

കേന്ദ്ര സർക്കാരിന്‍റേത് ഫാസിസ്റ്റ് നടപടിയാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരെ കോടാലി ഓങ്ങുകയാണെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    29 March 2026 10:56 PM IST

എഫ്‌സിആര്‍ഐ ഭേദഗതി ബിൽ; ബിജെപി സര്‍ക്കാരിന്‍റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതെന്ന് കെ.സി വേണുഗോപാൽ
X

ഡൽഹി: ബിജെപി സര്‍ക്കാരിന്‍റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍ഐ) നിയമ ഭേദഗതി ബില്‍ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

'അഞ്ചു സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നിൽക്കുമ്പോള്‍ ഇങ്ങനെയൊരു ന്യൂനപക്ഷ വിരുദ്ധ നിയമം കൊണ്ടുവരുന്നത് നിഗൂഢ ലക്ഷ്യങ്ങളോടെയാണ്. ഇലക്ഷന്‍ ചൂതാട്ട പലകയിലെ കരുക്കളല്ല രാജ്യത്തെ ഈ ജനവിഭാഗം. അവരുടെ നിലനില്പിനെ പോലും ചോദ്യം ചെയ്യുന്ന കരിനിയമമാണിത്. ബില്‍ അപ്രതീക്ഷിതമായി ലോക്‌സഭയില്‍ സപ്ലിമെന്ററി ബിസിനസില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അപകടം മണത്തറിഞ്ഞിരുന്നു. കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി ബില്ലിനെ നാലുകാരണങ്ങളാല്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഭരണഘടനാപരമായ സംരക്ഷണമൊന്നുമില്ലാതെ സര്‍ക്കാരിന് വിപുലമായ അധികാരം നല്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി.'

കേരള എംപിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആയിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബില്ലിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അന്നുതന്നെ ഞാനും രംഗത്തുവന്നിരുന്നു. ഇത് ഫാസിസ്റ്റ് നടപടിയാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ കോടാലി ഓങ്ങുകയാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

രാജ്യത്ത് 15,010 സംഘടനകള്‍ക്കാണ് എഫ്‌സിആര്‍ഐ ലൈസന്‍സുള്ളത്. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സംഘടനകളെ പൊടുന്നനവെ സംശയനിഴലിലാക്കി. വിദേശഫണ്ട് ദുരപയോഗം തടയാന്‍ നിയമങ്ങളില്ലാഞ്ഞിട്ടല്ല മറിച്ച് ഇത് സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. ഇതു ക്രൈസ്തവന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നവുമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

എഫ്സിആര്‍എ ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍ജിഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്രസര്‍ക്കാരിന് കൈവശപ്പെടുത്താം. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥാന്‍ വിചാരിച്ചാല്‍പോലും ലൈസന്‍സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റു സ്ഥാപനങ്ങളോ ഒക്കെ പിടിച്ചെടുക്കാം. മുന്‍കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും ബില്ലിലുണ്ട്.

ഇപ്പോള്‍ ഈ ബില്‍ നാടകീയമായി കൊണ്ടുവന്നതിനു പിന്നില്‍ ഗൂഢാലോചന മണക്കുന്നുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും ഇതിനെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

TAGS :

Next Story