'അടിത്തട്ടിൽ ശക്തമായ ഭരണവിരുദ്ധവികാരം, യുഡിഎഫിന് 100 സീറ്റ് ഉറപ്പ്' ; കെ.സി വേണുഗോപാൽ
ഏത് സര്‍ക്കാരും ചെയ്യുന്നതാണ് എൽഡിഎഫ് സര്‍ക്കാരും ചെയ്യുന്നത്

കൊച്ചി: 100 സീറ്റ് വരെ യുഡിഎഫ് കിട്ടാനുള്ള സാഹചര്യമുണ്ടെന്ന് മാറ്റം വേണമെന്ന ഫീൽ ജനങ്ങൾക്കുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മീഡിയവൺ നയതന്ത്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് സര്‍ക്കാരും ചെയ്യുന്നതാണ് എൽഡിഎഫ് സര്‍ക്കാരും ചെയ്യുന്നത്. ദേശീയപാതാ വികസനത്തിന്‍റെ തുടക്കം ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ്. 10 വര്‍ഷത്തിൽ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം ഉണ്ടായിട്ടില്ല. സര്‍ക്കാരിന്‍റെ അവകാശവാദങ്ങൾ പൊള്ളയാണ്. ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശത്തിലെ ജയം നിയമസഭയിലും ആവർത്തിക്കും. വയനാട് ചോദ്യം ക്യാപ്സ്യൂളെന്നും വേണുഗോപാൽ പറഞ്ഞു.
പ്രകടനപത്രികയിലെ പലതും എൽഡിഎഫ് നടപ്പാക്കിയിട്ടില്ല. യുഡിഎഫ് വാക്ക് പാലിക്കില്ല എന്ന പ്രചരണം ഫലിക്കില്ല. തദ്ദേശത്തിലെ ജയം നിയമസഭയിലും ആവര്‍ത്തിക്കും. പ്രതിപക്ഷനേതാവിന് 10ൽ പത്ത് മാര്‍ക്കും നൽകുമെന്നും വേണുഗോപാൽ പറഞ്ഞു. കർണാടകയിലെ യെലഹങ്കയിൽ പുനരധിവാസ നടപടികളെടുത്തുവെന്നും വേണുഗോപാൽ പറഞ്ഞു. യെലഹങ്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ ഫ്ലാറ്റുകളിൽ താമസം തുടങ്ങി. തെലങ്കാനയിൽ ക്ഷേമപെൻഷൻ മുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് രേവന്ത് റെഡ്ഡി മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു
അടിത്തട്ടിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്. സാധാരണ മനുഷ്യരുടെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്. മുഖ്യമന്ത്രി രാഹുലിനെ ആക്രമിക്കുന്നത് ഇടതുപക്ഷ വികാരത്തിന് വിരുദ്ധമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നുപോകണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്. കമ്യൂണിസ്റ്റ് മുക്ത കേരളമല്ല ഞങ്ങളുടെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവിടെ നിന്ന് ആളുകൾ വന്നാൽ അവരെ നിര്‍ത്തേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ അവരൊന്നും ഭൂമിയിൽ ജീവനോടെയുണ്ടാകില്ലെന്ന് നമുക്കറിയാം. അതാണല്ലോ ചന്ദ്രശേഖരന്‍റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരം കാര്യങ്ങൾ ആലോചിച്ച് ഉറപ്പിച്ച് തന്നെയാണ് അവര്‍ക്ക് പിന്തുണ കൊടുത്തതെന്നും വേണുഗോപാൽ പറഞ്ഞു.
Adjust Story Font
16

