Quantcast

സിദ്ധാർഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി

സിബിഐക്ക് വിടാനുള്ള തീരുമാനം ഇന്ന് ഉച്ചയ്ക്കാണ് സംസ്ഥാന സർക്കാർ എടുത്തത്

MediaOne Logo

Web Desk

  • Published:

    9 March 2024 4:00 PM GMT

Siddharths death: Investigation left to CBI and notified
X

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിലെ കേസ് അന്വേഷണം സിബിഐക്കു വിട്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. സിബിഐക്ക് വിടാനുള്ള തീരുമാനം ഇന്ന് ഉച്ചയ്ക്കാണ് സംസ്ഥാന സർക്കാർ എടുത്തത്. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി.

സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ്, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ധാർഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെങ്കിൽ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു.

അതേസമയം സിദ്ധാർഥന്റെ മരണത്തിൽ കോൺഗ്രസ് പോഷക സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സമരം നിർത്തിയത്. യൂത്ത് കോൺഗ്രസ് , മഹിളാ കോൺഗ്രസ് , കെഎസ് യു സംസ്ഥാന നേതാക്കളാണ് നിരാഹാരമിരുന്നിരുന്നത്. കേരളത്തിലെ മുഴുവൻ സ്ത്രീകളെയും വിദ്യാർഥികളെയും പ്രതിനിധാനം ചെയ്തുകൊണ്ടാണ് നിരാഹാര സമരം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.



TAGS :

Next Story