നവകേരള സര്‍വേ റദ്ദാക്കിയതിനെതിരെ നിയമപോരാട്ടത്തിന് സര്‍ക്കാര്‍; സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി
സ്പെഷ്യൽ ലീവ് പെറ്റീഷനാണ് ഫയൽ ചെയ്തത്

ന്യൂഡല്‍ഹി: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സ്‌പെഷ്യല്‍ ലീവ് പെറ്റീഷനാണ് ഫയല്‍ ചെയ്തത്. പൊതുഖജനാവില്‍ നിന്ന് പണം ചിലവഴിച്ച് സിപിഎം പാര്‍ട്ടി കാമ്പയിന്‍ നടത്തുന്നുവെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസും കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി.
സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്പീലില്‍ കൂടി തിരിച്ചടിയേറ്റാല്‍ പ്രതിപക്ഷം അത് വലിയ വിഷയമാക്കി ഉയര്‍ത്തുമെന്ന ആശങ്ക പാര്‍ട്ടിയിലെ ഒരു വിഭാഗം പങ്കുവെക്കുകയും ചെയ്തു. ഇതിനിടെയാണ് നിയമപോരാട്ടത്തിനായുള്ള സര്‍ക്കാരിന്റെ നീക്കം.
സര്‍ക്കാരിന്‍റെ പത്തുവര്‍ഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് നവ കേരള സര്‍വ്വേ നടത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തില്‍ പൂര്‍ത്തീകരിക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാല്‍ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സര്‍വേ റദ്ദ് ചെയ്തത്.
Adjust Story Font
16

