Quantcast

ഇസ്രായേലുമായുള്ള സഹകരണം കേരള സർക്കാർ അവസാനിപ്പിക്കണം: സോളിഡാരിറ്റി

ഒരുവശത്ത് ഇസ്രായേലിനെ വിമർശിക്കുകയും മറുവശത്ത് സർക്കാർ തലത്തിൽ സഹകരിച്ച് പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 Jun 2025 6:50 PM IST

Kerala government should end cooperation with Israel: Solidarity
X

കോഴിക്കോട്: ഫലസ്തീനിൽ ക്രൂരമായ വംശഹത്യ തുടർന്നുകൊണ്ടിരിക്കുകയും മിഡിലീസ്റ്റിലാകെ അസ്ഥിരത പടർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഇസ്രായേലുമായുള്ള സഹകരണം കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ കേരള സർക്കാർ ഇസ്രായേലുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി കഴിഞ്ഞ മേയ് മാസത്തിൽ ഇസ്രായേലിലെ ഹൈഫ യൂണിവേഴ്‌സിറ്റിയിൽ ഫാക്കൽറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സർക്കാരും ഇസ്രായേലും തമ്മിലുള്ള സഹകരണം അധികരിച്ച കാലമാണ് പിണറായി സർക്കാറിന്റെ ഭരണ വർഷങ്ങൾ.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2023ൽ ഇസ്രായേൽ എംബസി വഴി കാർഷിക മേഖലയിൽ നടത്തിയ സഹകരണ പ്രൊജക്റ്റുകളാണ്. ഈ പ്രൊജക്റ്റുകൾക്ക് വേണ്ടി സംസ്ഥാന ബജറ്റിൽ പ്രത്യേക നീക്കിവെപ്പുകൾ സർക്കാർ നടത്തുകയുണ്ടായി. കേരളത്തിന്റെ കാർഷിക സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതേവർഷം കർഷകരുടെ ഒരു ടീം ട്രെയിനിങ്ങിന് ഇസ്രായേൽ സന്ദർശിക്കുകയും ചെയ്തിരുന്നു. 2017ലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി 2022ൽ ഇസ്രായേൽ കൗൺസൽ ജനറൽ ടാമി ബൻ ഹൈമിനെ സ്വീകരിക്കുകയും ടൂറിസം മേഖലയിലടക്കമുള്ള സഹകരണങ്ങളുടെ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 2019ൽ തെൽഅവീവിൽ നടന്ന ഇന്റർനാഷണൽ മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റിൽ (ഐഎംടിഎം) പങ്കെടുത്തുകൊണ്ട് ഇസ്രായേലി വിപണിയിൽ കേരള ടൂറിസം ചരിത്രത്തിലാദ്യമായി പ്രവേശിക്കുകയും ഇസ്രായേലി ടൂറിസം ഫോറങ്ങളിൽ നേരിട്ടുള്ള സർക്കാർ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു.

2021ൽ ഇസ്രായേലി സാങ്കേതിക കമ്പനികൾക്ക് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ സർക്കാർ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) അവരുമായി ഔദ്യോഗിക പങ്കാളിത്തം സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽനിന്നുള്ള അഞ്ച് സ്റ്റാർട്ടപ്പുകൾ ഇസ്രായേലി ഇന്നൊവേഷൻ ഇക്കോസിസ്റ്റങ്ങളുമായി നേരിട്ട് സഹകരണത്തിൽ ഏർപ്പെട്ടിരുന്നു. 2021ൽ ഇസ്രായേലി സാങ്കേതിക കമ്പനികൾക്ക് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ സർക്കാർ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) അവരുമായി ഔദ്യോഗിക പങ്കാളിത്തം സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽനിന്നുള്ള അഞ്ച് സ്റ്റാർട്ടപ്പുകൾ ഇസ്രായേലി ഇന്നൊവേഷൻ ഇക്കോസിസ്റ്റങ്ങളുമായി നേരിട്ട് സഹകരണത്തിൽ ഏർപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ നേരിട്ട് ഇടപ്പെട്ട ഈ സഹകരണങ്ങളും പുറമെയാണ് ദേശീയതലത്തിൽ മോഡിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യ- ഇസ്രായേൽ സഹകരണ പദ്ധതികളിലെ കേരളത്തിന്റെ പങ്കാളിത്തം. ഇസ്രായേലുമായുള്ള എല്ലാ സഹകരണങ്ങളും വാണിജ്യ ടൂറിസ്റ്റ് മേഖലകളിൽ അടക്കമുള്ള ബന്ധങ്ങളും ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബിഡിഎസ് മൂവ്‌മെന്റിന് 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലുമായുള്ള ഇന്ത്യയുടെ എല്ലാ പ്രതിരോധ സൈനിക സഹകരണവും അവസാനിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പ്രസ്താവിച്ചത് ഏതാനും ദിവസം മുമ്പാണ്. ഇന്ന് പോലും ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തെ സിപിഎം നേതൃത്വം ശക്തമായി അപലപിച്ചതായി കാണാൻ കഴിയും. ഒരുവശത്ത് ഇത്തരത്തിലുള്ള പാർട്ടി നിലപാടുകൾ പ്രഖ്യാപിക്കുകയും മറുവശത്ത് സർക്കാർ തലത്തിൽ സഹകരിച്ച് പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്നും തൗഫീഖ് പറഞ്ഞു.

TAGS :

Next Story