കേരള പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിൽ നിന്ന് ഇടുക്കി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി നടപ്പിലാക്കിക്കൊണ്ട് സമഗ്രമായ സ്ഥലംമാറ്റ ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്തൊട്ടാകെയുള്ള 161 ഡിവൈഎസ്പിമാർക്കാണ് പുതിയ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഉയർന്ന ഐപിഎസ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, ഡിവൈഎസ്പി തലത്തിൽ ഇത്രയും വലിയൊരു അഴിച്ചുപണി നടക്കുന്നത് ആദ്യമായാണ്.
മുൻകാലങ്ങളിൽ വിവിധ വിഷയങ്ങളിലും നടപടികളുടെ പേരിലും കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ട പ്രമുഖ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്. കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിൽ നിന്ന് ഇടുക്കി ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
പൊലീസ് സേനയുടെ പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമാണ് വിപുലമായ മാറ്റം. ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്പിയായും, പി.കെ. മണിയെ പയ്യന്നൂർ ഡിവൈഎസ്പിയായും, പി.എം. മനോജ് നാദാപുരം ഡിവൈഎസ്പിയായി ചുമതലയേൽക്കാനും നിയമിച്ചിട്ടുണ്ട്. കൂടാതെ മൂസ വള്ളിക്കാടനെ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും, എൻ. സുനിൽകുമാറിനെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും സ്ഥലംമാറ്റിയിട്ടുണ്ട്. ഡിവൈഎസ്പിമാരുടെ മാറ്റങ്ങൾക്ക് പിന്നാലെ എസ്ഐ, സിഐമാരുടെ സ്ഥലംമാറ്റങ്ങൾ വരുന്ന ഓഗസ്റ്റ് 15-ഓടുകൂടി ഉണ്ടാകുമെന്നാണ് സൂചന.
Adjust Story Font
16

