Quantcast

സ്വന്തമായി എൻജിനീയറിങ് കോളജ് ആരംഭിക്കാൻ നീക്കവുമായി സാങ്കേതിക സർവകലാശാല

കേരളത്തിൽ ആദ്യമായാണ് വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഒരു സർവകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-19 02:16:20.0

Published:

19 Aug 2023 1:49 AM GMT

സ്വന്തമായി എൻജിനീയറിങ് കോളജ് ആരംഭിക്കാൻ നീക്കവുമായി സാങ്കേതിക സർവകലാശാല
X

തിരുവനന്തപുരം: സ്വന്തം നിലയ്ക്ക് എൻജിനീയറിങ് കോളജ് ആരംഭിക്കാൻ നീക്കവുമായി സാങ്കേതിക സർവകലാശാല. അടുത്ത അക്കാദമിക് വർഷം മുതൽ കോളജുകൾ പ്രവർത്തനം ആരംഭിക്കും. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിന് ഓംബുഡ്സ്മാനെ നിയമിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

സർവകലാശാലയ്ക്കുകീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന കോളജുകളില്ലെന്ന പ്രശ്നം പരിഹരിക്കുന്നതിനായാണ് പുതിയ തീരുമാനം. യു.ജി.സി-എ.ഐ.സി.ടി.ഇ ചട്ട പ്രകാരം 12 ബി സ്റ്റാറ്റസ് ലഭിക്കണമെങ്കിൽ അഞ്ച് ബ്രാഞ്ചുകളെങ്കിലുമുള്ള സ്വന്തം വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായിരിക്കണം. സ്കൂൾ ഓഫ് എൻജിനീയറിങ് എന്ന പേരിൽ വിവിധ ബ്രാഞ്ചുകൾ തിരിച്ചാകും കോളജ് ആരംഭിക്കുക. ഇത്തരത്തിൽ ആകെ ഏഴു വിഭാഗങ്ങളാണ് ആരംഭിക്കാൻ പദ്ധതിയിടുന്നത്.

മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്ക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്, ലൈഫ് സയൻസ്, ഹ്യുമാനിറ്റീസ് ഇങ്ങനെ പോകുന്നു വിഷയങ്ങൾ. ഇതിൽ അഞ്ചെണ്ണമെങ്കിലും അടുത്ത അക്കാദമിക വർഷം തുടങ്ങണമെന്നാണ് കരുതുന്നത്. വിളപ്പിൽശാലയിൽ നിർമ്മിക്കുന്ന പുതിയ സർവകലാശാല ആസ്ഥാനത്തോടുചേർന്ന് തന്നെയാകും പുതിയ കോളജുകളും ഉണ്ടാകുക.

പുതിയ സംവിധാനം വരുന്നതോടുകൂടി വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്താനും കൂടുതല്‍ അവസരങ്ങൾ ലഭിക്കാനും വഴിയൊരുങ്ങുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്നലത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ഇതുകൂടാതെ മറ്റ് വിഷയങ്ങളും ചർച്ചയായി. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഉടൻ ഓംബുഡ്‌സ്മാനെ നിയമിക്കും. ചട്ടപ്രകാരം ഓംബുഡ്‌സ്മാൻ നിർബന്ധമാണെങ്കിലും കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്.

Summary: APJ Abdul Kalam Technological University, Thiruvananthapuram, decides to start an engineering college on its own

TAGS :

Next Story