കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; ആരോപണ വിധേയയായ വനിത എസ്‌ഐക്ക് സ്ഥലം മാറ്റം
മീഡിയവൺ ആണ് എസ്ഐമാർക്ക് എതിരായ പരാതി പുറത്തുവിട്ടത്

കൊല്ലം: കൊല്ലത്ത് രണ്ട് എസ്ഐമാര്‍ പ്രതികളായ സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ വനിത എസ്‌ഐക്ക് സ്ഥലം മാറ്റം. എസ്ഐ ഐ.വി ആശയെ കൊല്ലം എസ്എസ്ബി യൂണിറ്റില്‍ നിന്ന് പത്തനംതിട്ടയിലേക്കാണ് മാറ്റിയത്.
ഒന്നാം പ്രതി വർക്കല എസ്ഐ അഭിഷേക് അവധിയിലാണ്. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ നൽകി. മീഡിയവൺ ആണ് എസ്ഐമാർക്ക് എതിരായ പരാതി പുറത്തുവിട്ടത്.
യുവതിയുടെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയർക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ മർദിച്ചു എന്നതുൾപ്പെടെ ആരോപണം നേരിടുന്ന വനിത എസ്ഐയെ സ്ഥലം മാറ്റിയത്.
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭർത്താവുമായ വർക്കല എസ്ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയിൽ തുടരുകയാണ്.
സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരായ കേസ്. ജില്ലാ കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെ എസ് ഐ അഭിഷേകും, മുൻകൂർ ജാമ്യം തേടി എസ്ഐ ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യത്തെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തി.
ആരോപണ വിധേയരായ രണ്ട് എസ്ഐമാർക്കെതിരെയും വകുപ്പ് തല നടപടി ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
Adjust Story Font
16

