കൊല്ലങ്കോട് ICDS തട്ടിപ്പ് ജെം പോർട്ടൽ വഴി; പണം തട്ടിയത് ഒരേ സാധനത്തിന് ഒരേ കമ്പനിക്ക് പലതവണ ഓർഡർ നൽകി
50,000 രുപ മുതൽ 10 ലക്ഷം രൂപ വരെ ഉള്ള സാധനങ്ങൾ ജെം പോർട്ടൽ വഴി വാങ്ങുമ്പോൾ ടെണ്ടർ ഒഴിവാക്കാം എന്ന വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ്

പാലക്കാട്: ഇടനിലക്കാരെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജെം പോർട്ടൽ ഉപയോഗിച്ച് ഐസിഡിഎസ് തട്ടിപ്പ്. ഒരേ സാധനത്തിന് ഒരേ കമ്പനിക്ക് പലതവണയായി ഓർഡർ നൽകിയാണ് ഐസിഡിഎസ് പണം തട്ടിയത്. ഇടപാടുകളിൽ ഉദ്യോഗസ്ഥരും കച്ചവട സ്ഥാപനങ്ങളും തമ്മിൽ വഴിവിട്ട നീക്കങ്ങൾ നടന്നതിന്റെ തെളിവുകളും മീഡിയവ വണിന് ലഭിച്ചു.
50,000 രുപ മുതൽ 10 ലക്ഷം രൂപ വരെ ഉള്ള സാധനങ്ങൾ ജെം പോർട്ടൽ വഴി വാങ്ങുമ്പോൾ ടെണ്ടർ ഒഴിവാക്കാം. പകരം 3 സ്ഥാപനങ്ങളിലെ വില താരതമ്യം ചെയ്യണമെന്നാണ് വ്യവസ്ഥ. 10 ലക്ഷത്തിൽ കൂടുതൽ തുകയുടെ സാധനങ്ങളാണെങ്കിൽ ജെം പോർട്ടൽ വഴിതന്നെ ടെണ്ടർ വിളിക്കണം. ടെണ്ടർ ഒഴിവാക്കി തട്ടിപ്പ് നടത്താനാണ് ഒരേ സാധനം പല തവണയായി ഓർഡർ നൽകുന്നത്. സ്പ്ലീറ്റ് പർച്ചേഴ്സ് പാടില്ലെന്ന് സംസ്ഥാന സ്റ്റോർ പർച്ചേഴ്സ് നിയമവും കേന്ദ്ര ഫിനാൻസ് നിയമവും പറയുന്നുണ്ട്. അത് കാറ്റിൽ പറത്തിയാണ് ഐസിഡിഎസ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജെമിൽ ടെണ്ടർ വിളിച്ചാൽ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ഇത് മറികടക്കനായാണ് പല തവണയായി സാധനങ്ങൾ വാങ്ങിയത് .
വില കൂടിയ സാധനങ്ങൾ ജെമിൽ വില കുറച്ച് കാണിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ഉദ്യോഗസ്ഥർ ഉദ്ദേശിച്ച ഏജൻസിക്ക് തന്നെ ഓർഡർ ലഭിക്കുന്നതിനായി രഹസ്യധാരണയുണ്ടാക്കിയാണ് ഇത് നടത്തുന്നത്. ഓർഡർ ലഭിച്ചാൽ വില കുറഞ്ഞ സാധനങ്ങളായിരിക്കും വിതരണം ചെയ്യുക. ഗ്രൈൻഡർ ഓർഡർ ചെയ്തപ്പോൾ പകരം മിക്സി വന്നതും മീഡിയ പ്ലയറിന് പകരം ടോയ്പിയാനോ വാങ്ങിയതും, മരത്തിൻ്റെ ഷൂ റാക്ക് പ്ലാസ്റ്റിക് ഷൂറാറാക്കായി മാറിയതും ഇങ്ങിനെയാണ്.
വിപണിയിൽ ഇല്ലാത്ത ഗൗരി എന്ന ബ്രാന്റ് പെൻഡ്രൈവിന് കൊല്ലങ്കോട്ടെ ICDS ഓർഡർ നൽകിയതിന്റെ കാരണവും ഇതുതന്നെ. പ്രഫഷണൽ ലാർജ് ടി വി എന്നതിന് ഓർഡർ നൽകിയത്. രണ്ടാമത്തെ സ്ഥാപനത്തെക്കാൾ 137995 രൂപ കുറവ് വില കാണിച്ച കെഎം ടെക്നോളജനീസിനാണ് ഓഡർ നൽകിയത്. ഒറ്റനോട്ടത്തിൽ പ്രശ്നമില്ലെങ്കിലും അംഗൻവാടിയിൽ എത്തിയത് സാധാരണ ടിവിയാണ്. നിലവിൽ അംഗൻവാടിയിൽ എത്തിയ ടിവിയുടെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ അത്തരത്തിലുള്ളവ 7000 രൂപ മുതൽ ജെമിൽ ലഭ്യമാണ്. അവയാണ് 15376 രൂപക്ക് വാങ്ങിയത്.
ഈ വർഷം ജൂലൈ 7 ന് രാവിലെ ഓറ എൻ്റർ പ്രൈസസ് എന്ന സ്ഥാപനത്തിന് 17 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങാൻ ഓഡർ നൽകി. മണിക്കൂറുകൾക്കകം പണം നൽകാൻ ഉത്തരവിട്ടത് പോലുള്ള അസാധാരണ സംഭവങ്ങളുമുണ്ട്. ഇത്തരത്തിൽ ഉദ്യാഗസ്ഥരും കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളി തെളിയിക്കുന്ന നിരവധി തെളിവുകളാണ് മീഡിയ വണ്ണിന് ലഭിച്ചത്.
Adjust Story Font
16

