'തെറ്റ് തിരുത്തണം, പാർട്ടി നവീകരിക്കപ്പെടണം'; പൗരത്വസമര കാലത്ത് ജയിലിലടയ്ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെതിരെ ഡിസിസി ജന. സെക്രട്ടറി
യുവത രാഷ്‌ട്രിയത്തിൽ നിന്ന് അകന്നുപോവുന്ന വർത്തമാനകാലത്ത് മാതൃകാ പൊതുപ്രവർത്തനം നടത്തുന്ന യുവനേതൃത്വം അംഗീകരിക്കപ്പെടണം.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പൗരത്വ സമരകാലത്ത് ജയിലിലടയ്ക്കപ്പെട്ട പ്രവർത്തകരെ തഴഞ്ഞെന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി. പൗരത്വ സമരകാലത്ത് തങ്ങൾക്കൊപ്പം ജയിലിൽ കിടന്ന പ്രവർത്തകർക്ക് ഇപ്പോൾ സ്വതന്ത്രരായി മത്സരിക്കേണ്ട അവസ്ഥ വന്നത് ഏറെ വേദനിപ്പിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച അഡ്വ. മുഹമ്മദ് ദിഷാൽ, തിരുവമ്പാടി പഞ്ചായത്ത് ഏഴാം വാർഡിലേക്ക് മത്സരിച്ച ജിതിൻ പല്ലാട്ട് എന്നിവരെ ഒഴിവാക്കിയതിനെതിരെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം.
മത സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങിയും സമ്പത്തിൻ്റെ ബലത്തിലും ചിലർ കൈപ്പത്തി ചിഹ്നം കൈക്കലാക്കിയെന്ന് നിജേഷ് ആരോപിച്ചു. 'രാഷ്‌ടീയ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഏടാണ് പൗരത്വസമരം. 57 പ്രവർത്തകർ നേതാക്കളോടൊപ്പം നാലു ദിവസം കോഴിക്കോട് ജയിലിൽ റിമാൻ്റിലായത് അഭിമാനമായി ഇന്നും നെഞ്ചേറ്റാറുണ്ട്. ഒരുമിച്ച് ജയിലിൽ കിടന്ന ടി. സിദ്ധിഖ്, പ്രവീൺകുമാർ, പി.എം നിയാസ്, ദിനേശ് പെരുമണ്ണ എന്നീ നേതാക്കൾ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അഭിമാനം ഇരട്ടിച്ചു'.
'ജവഹറിനെപ്പോലുള്ള ജയിൽമേറ്റ്സ് ആയ സഹപ്രവർത്തകർ പലരും തദ്ദേശതെരത്തെടുപ്പിൽ മത്സരിച്ചപ്പോഴും ജയിച്ചപ്പോഴും നമ്മളിലൊരാൾ എന്ന വികാരം കോരിത്തരിപ്പിച്ചു. അന്ന് ജയിലിൽ പോയവർ എല്ലാവരും ഇന്നും കോൺഗ്രസ് രാഷ്‌ടീയത്തിൽ സജീവമായി നിറഞ്ഞുനിന്ന് നേതൃതലത്തിൽ ഉയർത്തപ്പെടുമ്പോഴും കോൺഗ്രസ് സ്ഥാനാർഥികളായി മത്സരരംഗത്ത് വരുമ്പോഴും സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും ജനകീയ സമരത്തിൻ്റെ ഭാഗമായവർക്ക് കിട്ടിയ വലിയ അംഗീകാരമായി കണക്കാക്കിയിരുന്നു'.
ഈ തെരത്തെടുപ്പിലും പലരും മത്സരരംഗത്ത് നിറഞ്ഞു നിന്നപ്പോഴും ഏറെ വേദനിപ്പിച്ചത് അന്ന് ജയിലിൽ ഒരുമിച്ച് കഴിഞ്ഞ ദിഷാലിനും ജിതിനും സ്വതന്ത്രരായി മത്സരിക്കേണ്ട അവസ്ഥ വന്നു എന്നതാണ്. പാർലമെൻ്റ് തെരത്തെടുപ്പ് കഴിഞ്ഞ ഉടനെ വയനാട്ടിൽ ചിന്തൻശിബിരത്തിലെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥിനിർണയം വാർഡുകളിലെ പ്രവർത്തകരുടെ അവകാശമായപ്പോൾ ഉണ്ടായ മാറ്റത്തിൻ്റെ മെറിറ്റ് കേരളമൊന്നാകെ കാണുമ്പോഴും ചിലരൊക്കെ മത- സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങിയും സമ്പത്തിൻ്റെ ബലത്തിലും കൈപ്പത്തി സംഘടിപ്പിക്കാൻ ശ്രമിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവത രാഷ്‌ട്രിയത്തിൽ നിന്ന് അകന്നുപോവുന്ന വർത്തമാനകാലത്ത് മാതൃകാ പൊതുപ്രവർത്തനം നടത്തുന്ന യുവനേതൃത്വം അംഗീകരിക്കപ്പെടണം. തെറ്റുകൾ തിരുത്തിയേ മതിയാവൂ. പാർട്ടിയും നവീകരിക്കപ്പെടണം- അദ്ദേഹം വിശദമാക്കി.
Adjust Story Font
16

