ശബരിമല സ്വര്‍ണക്കൊള്ള; കെ.പി ശങ്കര്‍ദാസ് സെന്‍ട്രല്‍ ജയിലിലേക്ക്
ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ.പി ശങ്കര്‍ദാസ് സെന്‍ട്രല്‍ ജയിലിലേക്ക്. ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്ന ശങ്കര്‍ദാസിനെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നീക്കം. ശങ്കര്‍ദാസിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇയാളുടെ ആരോഗ്യനിലയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കർദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് തുടര്‍ന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നത്.
നിലവില്‍ ശങ്കര്‍ദാസിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്കെത്തിക്കുന്നത്. ശങ്കര്‍ദാസിന്റെ അറസ്റ്റ് വൈകിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടത് മുതൽ ശങ്കർദാസ് ആശുപത്രിയിലാണെന്നും മകൻ എസ്പി ആയതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു.
Adjust Story Font
16

