'മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെ മുസ്‍ലിം സമുദായത്തിന് മാത്രം എതിരാകും'; വെള്ളാപ്പള്ളിയെ ന്യായീകരിച്ച് കെ.ടി ജലീൽ
''ഒരുമിച്ച് നിന്ന സമയത്ത് നല്ല അനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ നല്ലത് പറയൂ.തിക്താനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മോശമായിട്ടുള്ള കാര്യങ്ങൾ പറയും''

മലപ്പുറം: മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് കെ.ടി ജലീൽ എംഎൽഎ. മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് അത് മുസ്‍ലിം സമുദായത്തിന് മാത്രം എതിരാകുകയെന്നും കെ.ടി ജലീല്‍ ചോദിച്ചു. മുസ്‍ലിം ലീഗിൽ നിന്നുണ്ടായ തിക്താനുഭവമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് കാരണമെന്നും പരാമർശം മുസ്‍ലിംകള്‍ക്കെതിരാണ് എന്ന് വ്യാഖ്യാനിക്കുന്നത് ലീഗ് ആണെന്നും അത് അപകടകരമാണെന്നും കെ.ടി ജലീൽ മീഡിയവണിനോട് പറഞ്ഞു.
'വെള്ളാപ്പള്ളി ഒരു സംഘടനയുടെ നേതാവാണ്. മുസ്‍ലിം ലീഗിൽ നിന്ന് ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചാണ് വെള്ളാപ്പള്ളി പറഞ്ഞത്. മലപ്പുറം എന്നാല്‍ മുസ്‍ലിംകളും ഹിന്ദുക്കളും എല്ലാം അടങ്ങുന്നതാണ്. മലപ്പുറത്തെക്കുറിച്ച് പറഞ്ഞാൽ അത് എങ്ങനെയാണ് മുസ്‍ലിം സമുദായത്തിന് മാത്രം എതിരാണെന്ന് പറയുക. അങ്ങനെ ഒരു വ്യാഖ്യാനം മുസ്‍ലിം ലീഗ് ഉണ്ടാക്കിയെടുക്കുന്നതാണ്,ലീഗ് അതിനെ ഉപയോഗിക്കുകയാണ്. ഒരുമിച്ച് നിന്ന സമയത്ത് നല്ല അനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ നല്ലത് പറയൂ.തിക്താനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മോശമായിട്ടുള്ള കാര്യങ്ങൾ പറയും.അതിനെ അങ്ങിനെ കണ്ടാൽ മതി.ലീഗിന്റെ പരാജയമായിട്ടാണ് ഇതിനെ ഞാൻ കാണുന്നത്'. ജലീല്‍ പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് തവനൂർ എംഎൽഎ കൂടിയായ കെ.ടി ജലീൽ പറഞ്ഞു. 'വ്യക്തിപരമായ പ്രയാസം പാർട്ടിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുമെന്ന വാർത്ത ഊഹാപോഹം മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ ഉണ്ടാക്കിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ആകില്ല'. ജലീൽ പറഞ്ഞു.
Adjust Story Font
16

