Quantcast

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം തുടങ്ങിയവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആർക്കെതിരെയും ഉടൻ കേസെടുത്തേക്കില്ല

MediaOne Logo

Web Desk

  • Updated:

    2026-04-12 05:18:53.0

Published:

12 April 2026 8:43 AM IST

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും
X

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രായപൂർത്തി വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസും ദേശീയ പട്ടികവർഗ കമ്മീഷനും. വിവാഹവുമായി ബന്ധപ്പെട്ട ഉയർന്ന പരാതികൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എഡിജിപിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം തുടങ്ങിയവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആർക്കെതിരെയും ഉടൻ കേസെടുത്തേക്കില്ല. വിഷയത്തിൽ വിശദമായ പരിശോധനകൾക്കും എഡിജിപിയുടെ റിപ്പോർട്ടിനും ശേഷമേ തുടർ നിയമനടപടികൾ സ്വീകരിക്കുകയുള്ളൂ. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ ആധാർ അടക്കമുള്ള രേഖകൾ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന വിശ്വാസത്തിലാണ് ചടങ്ങുകൾ നടത്തിയതെന്നാണ് അന്ന് നൽകിയിരുന്ന വിശദീകരണം.

കേസിൽ മധ്യപ്രദേശ് പൊലീസും അന്വേഷണം കർശനമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി മധ്യപ്രദേശ് പൊലീസ് ഇതിനോടകം രേഖപ്പെടുത്തി. പ്രായം തെളിയിക്കുന്നതിനായി വ്യാജരേഖകൾ നിർമിച്ചതിൽ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്. മഹേശ്വർ മുൻസിപ്പാലിറ്റിയിലെയും ആശുപത്രിയിലെയും രേഖകളിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരെ ഉൾപ്പെടെ കൂടുതൽ പേരെ കേസിൽ പ്രതിചേർക്കാൻ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.

ദേശീയ പട്ടികഗ്ഗ കമ്മീഷന്റെ കണ്ടെത്തൽ പ്രകാരം, വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30നാണ് കുട്ടി ജനിച്ചത്. ഈ കണ്ടെത്തൽ വസ്തുതാപരമാണെന്ന് തെളിഞ്ഞാൽ പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്കും, വിവാഹത്തിന് നേതൃത്വം നൽകിയവർക്കുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേരള പൊലീസിന് കേസെടുക്കേണ്ടി വരും.

ഏപ്രിൽ 22ന് മുൻപായി കേസിന്റെ വിശദാംശങ്ങൾ അറിയിക്കാനും, നേരിട്ട് ഹാജരാകാനും കേരളത്തിലെയും മധ്യപ്രദേശിലെയും പൊലീസ് മേധാവികൾക്ക് ദേശീയ പട്ടികവർഗ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ അന്വേഷണം വേഗത്തിലാക്കിയിരിക്കുന്നത്.

TAGS :

Next Story