കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് ഉദ്യോഗസ്ഥർ
മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പെൺകുട്ടിയുടെ അമ്മ ലത ഭോഎസ്‌ലെ പറഞ്ഞു
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹത്തിനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് വിവാഹത്തിൻ്റെ രജിസ്ട്രേഷൻ നിർവഹിച്ച ഉദ്യോഗസ്ഥർ. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കിയിരുന്നതായി മൊഴി.
പൂവാർ പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് പോലീസിൽ മൊഴി നൽകിയത്. ജനന സർട്ടിഫിക്കറ്റ് , ആധാർ, പാൻ കാർഡ് തുടങ്ങിയവ പരിശോധിച്ചു. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായിരുന്നതായും ഉദ്യോഗസ്ഥർ.
എന്നാൽ, മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പെൺകുട്ടിയുടെ അമ്മ ലത ഭോഎസ്‌ലെ പറഞ്ഞു. മകൾ സർക്കാർ ആശുപത്രിയിലാണ് ജനിച്ചത്. കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മകൾക്ക് സിനിമയിൽ വലിയ അവസരങ്ങൾ ലഭിക്കുമെന്ന് അവർ പറഞ്ഞുവെന്നും മാതാവ്.
അതേസമയം, വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രായപൂർത്തി വിവാദത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസും ദേശീയ പട്ടികവർഗ കമ്മീഷനും. വിവാഹവുമായി ബന്ധപ്പെട്ട ഉയർന്ന പരാതികൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എഡിജിപിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം തുടങ്ങിയവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആർക്കെതിരെയും ഉടൻ കേസെടുത്തേക്കില്ല. വിഷയത്തിൽ വിശദമായ പരിശോധനകൾക്കും എഡിജിപിയുടെ റിപ്പോർട്ടിനും ശേഷമേ തുടർ നിയമനടപടികൾ സ്വീകരിക്കുകയുള്ളൂ. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ ആധാർ അടക്കമുള്ള രേഖകൾ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന വിശ്വാസത്തിലാണ് ചടങ്ങുകൾ നടത്തിയതെന്നാണ് അന്ന് നൽകിയിരുന്ന വിശദീകരണം.
Adjust Story Font
16

