'അന്‍സിബയെ മൂന്ന് മണിക്കൂര്‍ സ്‌റ്റേഷനില്‍ ഇരുത്തിയിട്ടില്ല, എസ്‌ഐയുമായി സൗഹൃദമില്ല': ലക്ഷ്മിപ്രിയ
'അന്‍സിബ അയച്ച മെസ്സേജ് എൻ്റെ കുടുംബജീവിതത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് പരാതി നല്‍കിയത്'

കൊച്ചി: നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി നടി ലക്ഷ്മിപ്രിയ. പൊലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ പിടിച്ചിരുത്തി എന്ന ആരോപണം തെറ്റാണ്. തൃപ്പൂണിത്തുറ വനിതാ എസ്‌ഐയുമായി തനിക്ക് സൗഹൃദമില്ല. അന്‍സിബക്കെതിരായ തെളിവുകള്‍ കൈമാറിയെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അന്‍സിബ നല്‍കിയ പരാതിയില്‍ ലക്ഷ്മിപ്രിയ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്‍കി.
അന്‍സിബക്കെതിരായ പരാതിയില്‍ തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. അന്‍സിബ അയച്ച മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് പരാതി നല്‍കിയത്. കയ്യിലുള്ള തെളിവുകള്‍ എല്ലാം പൊലീസിന് കൈമാറും. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സംഘടന ഇടപെടേണ്ട ആവശ്യമില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
'ഞങ്ങള്‍ രണ്ടുപേരും പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂര്‍ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്. ഇക്കാര്യത്തില്‍ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അന്ന് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഞാന്‍ പോലീസിന് കൈമാറിയിട്ടുമുണ്ടെന്ന്' ലക്ഷ്മിപ്രിയ പറഞ്ഞു.
ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ എസ്ഐ രേഷ്മ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് അന്‍സിബയുടെ പരാതി. എസ്ഐ മൂന്ന് മണിക്കൂര്‍ മാനസികമായി ബുദ്ധിമുട്ടിച്ചു. രണ്ടുപേരും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്നും അന്‍സിബ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 21ന്് അന്‍സിബ ഹസന്‍ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെച്ചിരുന്നു. താന്‍ രാജി വെക്കാന്‍ കാരണം ടിനി ടോമും സംഘടനയിലെ മറ്റു ചിലരുമാണെന്നാണ് അന്‍സിബ ആരോപിച്ചത്. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും തന്റെ പേര് അന്‍സിബ ഹസ്സന്‍ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അന്‍സിബ ചോദിച്ചിരുന്നു.
Adjust Story Font
16

