'മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടു'; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
നാലു പ്രാവശ്യം ആര്‍ക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി വ്യക്തമാക്കട്ടെയെന്ന് ജോസഫ് ടാജറ്റ്

തൃശൂർ: കോർപ്പറേഷൻ മേയർ തർക്കത്തിൽ കോഴ ആരോപണവുമായി ലാലി ജെയിംസ്. മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചു. പാർട്ടിക്കുവേണ്ടിയാണ് ഡിസിസി പ്രസിഡന്റ് പണം ചോദിച്ചത് , വ്യക്തിപരമായി അല്ല. തന്റെ കയ്യിൽ പണമില്ല എന്ന് താൻ പറഞ്ഞു.നിയുക്ത മേയര്‍ നിജി ജസ്റ്റിനും കുടുംബവും പെട്ടിയുമായി മേയർ ആകാൻ നടക്കുന്നു എന്ന് പലരും പറഞ്ഞു കേട്ടു.പൈസയാണോ മേയർ സ്ഥാനത്തിന് മാനദണ്ഡമായത് എന്ന് സംശയമുണ്ടെന്നും ലാലി ജെയിംസ് പറഞ്ഞു.
തൃശൂർ മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് കൈപ്പറ്റാത്തതിന് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു.മേയർ സ്ഥാനത്തേക്ക് ചിലയാളുകളുടെ താത്പര്യത്തിന് വഴങ്ങിയാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു. ഇത് നേതൃത്വത്തിന്റെ തീരുമാനമായി കാണാനാകില്ല.കെ സി വേണുഗോപാലിന്റെയും ദീപ ദാസ് മുൻഷിയുടെയും തീരുമാനമാണ് ഇതിന് പിന്നിൽ.തനിക്ക് അർഹതപ്പെട്ടതാണ് മേയർ സ്ഥാനമെന്നും ലാലി ജെയിംസ് പറഞ്ഞു.
അതേസമയം,നാലു പ്രാവശ്യം ആര്‍ക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി വ്യക്തമാക്കട്ടെയെന്ന് ഡിഡിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് പറഞ്ഞു.'പാര്‍ട്ടി തീരുമാനമാണ് മേയര്‍ ആരാണെന്ന് തീരുമാനിച്ചത്. ലാലിയുടെ പ്രതികരണം പാര്‍ട്ടി പരിശോധിച്ച് ഉചിതമായ നടപടി എടുക്കും.മേയര്‍ പദവി തീരുമാനം കെ.സി വേണുഗോപാലോ ദീപാദാസ് മുന്‍ഷിയോ അല്ല. വിപ്പ് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. വിപ്പ് വാങ്ങില്ല എന്ന് ലാലി ജെയിംസ് എന്നോട് പറഞ്ഞിട്ടില്ല'. ജോസഫ് ടാജറ്റ് പറഞ്ഞു.
എന്നാല്‍ കോഴ ആരോപണത്തില്‍ മറുപടി പറയാനില്ലെന്ന് നിയുക്ത മേയര്‍ നിജി പ്രതികരിച്ചു. 'ലാലിയോട് ഒന്നും പറയാനില്ല, പാർട്ടി പറഞ്ഞോളും, തൃശ്ശൂർ ടൌണിൽ മാത്രം ഒതുങ്ങി നിന്ന ആളല്ല ഞാൻ.വിവാദങ്ങളില്‍ പതറിപ്പോകില്ല. 27 വര്‍ഷമായി താനിവിടെ ഉണ്ടായിരുന്നുവെന്നും, സ്ഥാനമാനങ്ങള്‍ വരും പോകും,പാര്‍ട്ടി എന്നെ വിശ്വസിച്ചുകൊണ്ടാണ് ഉത്തരവാദിത്തം തന്നത്..'നിജി പറഞ്ഞു.
Adjust Story Font
16

